ലണ്ടൻ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നു. 2022-ന് ശേഷം ആദ്യമായി ബ്രെൻഡ് ക്രൂഡ് വില ബാരലിന് 114 ഡോളർ കടന്നു. ഇറാനെതിരെ ഇസ്രയേലും അമേരിക്കയും നടത്തുന്ന സൈനിക നീക്കങ്ങളെത്തുടർന്ന് ഉൽപ്പാദനവും കയറ്റുമതിയും തടസ്സപ്പെട്ടതാണ് വില 23 ശതമാനത്തോളം വർദ്ധിക്കാൻ കാരണമായത്.
ലോകത്തെ എണ്ണക്കയറ്റുമതിയുടെ കേന്ദ്രമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം ഭീഷണിയിലായതാണ് പ്രധാന പ്രതിസന്ധി. ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഭയന്ന് സൗദി, യുഎഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ടാങ്കറുകൾ സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. ഇറാഖ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉൽപ്പാദനം കുറച്ചതും വിതരണ ശൃംഖലയെ ബാധിച്ചു.

യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇറാൻ, ഇസ്രയേൽ, യുഎസ് എന്നീ രാജ്യങ്ങൾ പരസ്പരം എണ്ണ-വാതക കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. നിലവിൽ വെസ്റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റ് ക്രൂഡിനും ബാരലിന് 114 ഡോളറാണ് വില. സംഘർഷം തുടർന്നാൽ വരും ദിവസങ്ങളിൽ ഇന്ധനവില ഇനിയും ഉയരാനാണ് സാധ്യത.
