മലപ്പുറം: കേരളത്തിലെ അതിവേഗ റെയിൽപ്പാത പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി ഇ. ശ്രീധരൻ സജീവമായി മുന്നോട്ട്. പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളോട് വിശദീകരിക്കുന്നതിനായി ഇന്ന് രാവിലെ 10.30-ന് മലപ്പുറം മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ അദ്ദേഹം ജനസമ്പർക്ക പരിപാടി നടത്തും. പദ്ധതിയുടെ ഏകോപനത്തിനായി ഇതിനോടകം തന്നെ മലപ്പുറത്തെ പൊന്നാനിയിൽ അദ്ദേഹം ഓഫീസ് തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
പദ്ധതിക്കായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ വ്യക്തമാക്കിയെങ്കിലും, ഇതിൽ തനിക്ക് ആശങ്കയില്ലെന്ന് ഇ. ശ്രീധരൻ പ്രതികരിച്ചു. നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷന് ഈ പദ്ധതിയുമായി ബന്ധമില്ലെന്നും, റെയിൽവേ മന്ത്രാലയത്തിൽ നിന്നുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ വരുമെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി തന്നെ നേരിട്ട് ചുമതലപ്പെടുത്തിയതായും അദ്ദേഹം അവകാശപ്പെടുന്നു.

ജനങ്ങളുടെ ആശങ്കകൾ നേരിട്ട് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ അതിവേഗ പാത കടന്നുപോകുന്ന എല്ലാ സ്ഥലങ്ങളിലും ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. തന്റെ മേൽനോട്ടത്തിൽ ഡിഎംആർസി തന്നെ ഡിപിആർ തയ്യാറാക്കണമെന്ന് കേന്ദ്രമന്ത്രി നിർദ്ദേശിച്ചിട്ടുള്ളതായി ഇ. ശ്രീധരൻ പറഞ്ഞു. ഇത്തരത്തിലുള്ള നേരിട്ടുള്ള സംവാദങ്ങൾ പദ്ധതിക്കെതിരെയുള്ള പ്രാദേശിക എതിർപ്പുകൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
