ഓട്ടവ: ആർട്ടിക് മേഖലയിൽ നോർവീജിയൻ നയിക്കുന്ന നാറ്റോ കോൾഡ് റെസ്പോൺസ് സൈനികാഭ്യാസം നിരീക്ഷിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി വെള്ളിയാഴ്ച നോർവേയിലേക്ക് തിരിക്കും. ആർട്ടിക് കാലാവസ്ഥയിൽ കര, വായു, കടൽ മാർഗ്ഗങ്ങളിലൂടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള ഈ പരിശീലനത്തിൽ 14 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 25,000 സൈനികർ പങ്കെടുക്കുന്നുണ്ട്. കാനഡയ്ക്ക് പുറമെ അമേരിക്ക, ബ്രിട്ടൻ, ജർമ്മനി, നെതർലാൻഡ്സ്, ഫ്രാൻസ്, സ്വീഡൻ, ഫിൻലാൻഡ് എന്നീ രാജ്യങ്ങളും ഈ സൈനിക നീക്കത്തിന്റെ ഭാഗമാണ്.

നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിൽ എത്തുന്ന പ്രധാനമന്ത്രി, നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, ശുദ്ധമായ ഊർജ്ജം, നിർണ്ണായക ധാതുക്കൾ, എയ്റോസ്പേസ് മേഖല എന്നീ വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, നോർഡിക് രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കുന്ന കാനഡ-നോർഡിക് ഉച്ചകോടിയിലും കാർണി സംബന്ധിക്കും. ഭൗമരാഷ്ട്രീയ സഹകരണം വർധി പ്പിക്കുന്നതിനുള്ള വഴികളാകും ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയം.
നോർവേ സന്ദർശനത്തിന് ശേഷം കാനഡയിലേക്ക് മടങ്ങുന്നതിന് മുൻപ് ലണ്ടനിൽ എത്തുന്ന പ്രധാനമന്ത്രി, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധ സഹകരണം, മിഡിൽ ഈസ്റ്റിലെ നിലവിലെ യുദ്ധ സാഹചര്യം എന്നിവയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
