തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കവേ സിപിഐയിൽ വീണ്ടും പേയ്മെൻ്റ് സീറ്റ് വിവാദം. തൃശൂർ നാട്ടിക മണ്ഡലത്തിൽ മുൻ എംഎൽഎ ഗീത ഗോപിക്ക് സീറ്റു നൽകുന്നതിനെതിരെ നിലവിലെ എംഎൽഎ സിസി മുകുന്ദൻ രംഗത്തുവന്നു. ഗീത ഗോപിയ്ക്ക് പണം പിരിച്ചു നൽകാൻ കഴിവുണ്ടെന്നും മോശം പ്രകടനം നടത്തിയ അവരെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ലെന്നും സിസി മുകുന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സിസി മുകുന്ദനെ മാറ്റി ഗീതാഗോപിയെ മത്സരിപ്പിക്കാൻ സിപിഐ തീരുമാനിച്ചതോടെയാണ് വിമർശനം.
ഗീതഗോപിയ്ക്ക് സീറ്റ് നൽകുന്നത് സാമ്പത്തിക സ്വാധീനം മൂലമാണ്. പാർട്ടിക്ക് പണം പിരിച്ചു നൽകാൻ തനിക്കാവില്ല. പാർട്ടി സീറ്റ് തന്നില്ലെങ്കിലും മത്സരിക്കുമെന്നും സിസി മുകുന്ദൻ പറഞ്ഞു. പാർട്ടിയിൽ വിഭാഗീയതയുണ്ട്. സിപിഐയിലെ വിഭാഗീയത കാരണം ഒഴിവാക്കപ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു. തന്നെ ഒഴിവാക്കുന്നതിനെ കുറിച്ച് പാർട്ടി ഒന്നും പറഞ്ഞിട്ടില്ല. രണ്ട് ടേം എല്ലാ എംഎൽഎമാർക്കും നൽകിയെന്നും തന്നെ മാത്രം ഒഴിവാക്കിയെന്നും മുകുന്ദൻ പറഞ്ഞു.

ചേർപ്പ് മണ്ഡലം കമ്മിറ്റി തൻ്റെ പേര് നിർദ്ദേശിക്കാത്തതിന് പിന്നിൽ വിഭാഗീയതയാണെന്നും സിസി മുകുന്ദൻ ആരോപിച്ചു. അതേസമയം സിപിഐയോട് ഇടഞ്ഞ സിസി മുകുന്ദൻ എംഎൽഎയുമായി കോൺഗ്രസും ബിജെപിയും ചർച്ച നടത്തി. കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ മുകുന്ദനുമായി സംസാരിച്ചു.
