ടെഹ്റാൻ: ഇറാനിലെ മിനാബ് നഗരത്തിലെ പ്രൈമറി സ്കൂളിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങൾ മുൻപേജിൽ പ്രസിദ്ധീകരിച്ച് ഇറാൻ ഔദ്യോഗിക പത്രമായ ‘ടെഹ്റാൻ ടൈംസ്’. “ട്രംപ്, അവരുടെ കണ്ണുകളിലേക്ക് നോക്കൂ” എന്ന തലക്കെട്ടോടെയാണ് പത്രം പുറത്തിറങ്ങിയത്. ഫെബ്രുവരി 28-ന് നടന്ന ദാരുണമായ ആക്രമണത്തിൽ 150-ലധികം കുട്ടികളാണ് കൊല്ലപ്പെട്ടത്. എന്നാൽ ഈ ആക്രമണത്തിന് പിന്നിൽ ഇറാൻ തന്നെയാണെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചിരുന്നു. ഇറാന്റെ പക്കലുള്ള ആയുധങ്ങൾ കൃത്യതയില്ലാത്തതാണെന്നും, ലക്ഷ്യം തെറ്റി സ്വന്തം സ്കൂളിന് തന്നെ അവർ മിസൈൽ തൊടുക്കുകയായിരുന്നു എന്നാണ് ട്രംപിന്റെ വാദം. അതേ സമയം ട്രംപിന്റെ വാദങ്ങളെ തള്ളിക്കൊണ്ട് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ന്യൂയോർക്ക് ടൈംസ്’ രംഗത്തെത്തി.

യു.എസ് സൈന്യമാണ് ഈ ആക്രമണത്തിന് പിന്നിൽ എന്നാണ് പത്രം റിപ്പോർട്ട് ചെയ്തത്. നേരത്തെ റോയിട്ടേഴ്സും ഇതേ സൂചനകൾ നൽകിയിരുന്നു. നെതർലൻഡ്സ് ആസ്ഥാനമായുള്ള ബെല്ലിംഗ്ക്യാറ്റ് എന്ന അന്വേഷണ ഏജൻസിയിലെ ഗവേഷകൻ ട്രെവർ ബാൾ ആക്രമണത്തിന് ഉപയോഗിച്ചത് ടോമാഹോക്ക് മിസൈലാണെന്ന് സ്ഥിരീകരിച്ചു. ഈ യുദ്ധത്തിൽ ടോമാഹോക്ക് മിസൈലുകൾ കൈവശമുള്ള ഏക രാജ്യം അമേരിക്കയാണ്. ഇസ്രായേലിന്റെ പക്കൽ ഈ മിസൈലുകൾ ഇല്ല എന്നതും ശ്രദ്ധേയമാണ്. ഇറാൻ ഔദ്യോഗികമായി 150 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, ആകെ മരണം 165 കടന്നതായാണ് സൂചന. യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ വാർത്താ ഏജൻസികൾക്ക് വിവരങ്ങൾ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
