ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് വിമാന ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിമാനനിരക്ക് വർദ്ധിപ്പിക്കാൻ എയർ ഇന്ത്യ. ഫ്യുവൽ സർചാർജ് ഏർപ്പെടുത്തുന്നതിലൂടെ ആഭ്യന്തര, അന്തർദ്ദേശീയ യാത്രക്കാർക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകും. ഇന്ത്യയ്ക്കകത്തുള്ള യാത്രകൾക്ക് ടിക്കറ്റൊന്നിന് 399 രൂപ വീതം ഇന്ധന സർചാർജ് ഇനത്തിൽ അധികം നൽകേണ്ടി വരും. എയർ ഇന്ത്യയ്ക്കും എയർ ഇന്ത്യ എക്സ്പ്രസിനും ഇത് ബാധകമാണ്. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര റൂട്ടുകളിലും നിരക്ക് വർദ്ധിക്കും. പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് ഏകദേശം 10 ഡോളർ (ഏകദേശം 840 രൂപ) സർചാർജ് ഏർപ്പെടുത്തി. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കുമുള്ള നിരക്കുകളിലും കാര്യമായ വർദ്ധനയുണ്ടാകും.

മാർച്ച് 12 മുതൽ എടുക്കുന്ന പുതിയ ടിക്കറ്റുകൾക്ക് ഈ നിരക്ക് ബാധകമാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിച്ചതാണ് വില കൂട്ടാനുള്ള കാരണം. വിമാനക്കമ്പനികളുടെ പ്രവർത്തന ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായി ചെലവാകുന്ന സാഹചര്യത്തിൽ, കൂട്ടിയ തുക യാത്രക്കാരിൽ നിന്ന് ഈടാക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കുന്നത്. ഇതര വിമാന കമ്പനികളും വരും ദിവസങ്ങളിൽ സമാനമായ നിരക്ക് വർദ്ധനവ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
