ഓട്ടവ : ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അയ്യായിരത്തിലധികം കനേഡിയൻ പൗരന്മാരെ മിഡിൽ ഈസ്റ്റിൽ നിന്നും രക്ഷപ്പെടുത്തിയതായി ഗ്ലോബൽ അഫയേഴ്‌സ് കാനഡ. ഫെബ്രുവരി 28 ന് ഇറാനിൽ അമേരിക്കൻ വ്യോമാക്രമണത്തോടെ ആരംഭിച്ച സംഘർഷത്തിൽ ഏതെങ്കിലും കനേഡിയൻ പൗരൻ കൊല്ലപ്പെട്ടതായോ പരുക്കേറ്റതായോ അറിയില്ലെന്ന് ഏജൻസി പറയുന്നു. അതേസമയം മിഡിൽ ഈസ്റ്റിൽ നിന്നും കുടിയൊഴിപ്പിക്കൽ സഹായത്തിനായുള്ള ദൈനംദിന കോളുകളുടെ എണ്ണം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കുറഞ്ഞതായി വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു.

മാർച്ച് 4 നും മാർച്ച് 8 നും ഇടയിൽ നേരിട്ടുള്ളതും പരോക്ഷവുമായ വഴികളിലൂടെ നാലായിരത്തി മുന്നൂറിലധികം കനേഡിയൻ പൗരന്മാരും സ്ഥിര താമസക്കാരും അവരുടെ ബന്ധുക്കളും കാനഡയിൽ എത്തിയതായി ഗ്ലോബൽ അഫയേഴ്‌സ് കാനഡ റിപ്പോർട്ട് ചെയ്തു. കൂടാതെ തുർക്കി പോലുള്ള സുരക്ഷിതമായ രാജ്യങ്ങളിലേക്ക് മിഡിൽ ഈസ്റ്റിൽ നിന്നും 871 പേർ എത്തിയിട്ടുണ്ട്. ഞായറാഴ്ച വരെ, മിഡിൽ ഈസ്റ്റിൽ നിന്നും രക്ഷപെടാൻ രജിസ്റ്റർ ചെയ്തിട്ടുള്ള ഏകദേശം 110,000 കനേഡിയൻ പൗരന്മാരിൽ അഞ്ച് ശതമാനത്തിൽ താഴെ പേർ മാത്രമേ പോകാൻ സഹായം തേടിയിട്ടുള്ളൂ.
