ടൊറൻ്റോ : ടൊറൻ്റോയിലെ യുഎസ് കോൺസുലേറ്റിന് നേരെയുണ്ടായ വെടിവെപ്പിൽ പ്രതികൾ സഞ്ചരിച്ചതായി സംശയിക്കുന്ന വാഹനത്തിന്‍റെ ചിത്രം പുറത്തുവിട്ടു. ചൊവ്വാഴ്ച പുലർച്ചെ 5:29 ഓടെയാണ് യൂണിവേഴ്സിറ്റി അവന്യൂവിനും ക്വീൻ സ്ട്രീറ്റ് വെസ്റ്റിനും സമീപമുള്ള കോൺസുലേറ്റ് കെട്ടിടത്തിന് നേരെ വെടിവെപ്പുണ്ടായത്.

സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് ടൊറൻ്റോ പൊലീസ് ഡെപ്യൂട്ടി ചീഫ് ഫ്രാങ്ക് ബാരെഡോ അറിയിച്ചു. രണ്ടു പ്രതികളെ തിരയുന്നതായും വെളുത്ത ഹോണ്ട സിആർവി വാഹനത്തിലാണ് ഇവർ സഞ്ചരിച്ചിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ വാഹനം ഡണ്ടാസ് സ്ട്രീറ്റിലൂടെ എത്തി യൂണിവേഴ്സിറ്റി അവന്യൂവിലേക്ക് തിരിയുകയും 360 യൂണിവേഴ്സിറ്റി അവന്യൂവിലുള്ള യുഎസ് കോൺസുലേറ്റിന് മുന്നിൽ നിർത്തുകയും ചെയ്തതായി ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് രണ്ടു പേർ വാഹനത്തിൽ നിന്നും പുറത്തിറങ്ങി കെട്ടിടത്തിന്‍റെ മുൻവശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. പിന്നീട് ഇരുവരും വാഹനത്തിൽ തിരികെ കയറി രക്ഷപ്പെട്ടു. കോൺസുലേറ്റിലെ വാതിലിന് വെടിവെപ്പിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും കെട്ടിടത്തിന് പുറത്ത് നിന്ന് പത്തോളം വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തതായും ഫ്രാങ്ക് ബാരെഡോ പറഞ്ഞു.

വെടിവെപ്പ് സമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകളുണ്ടായിരുന്നുവെന്നും എന്നാൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും ഫ്രാങ്ക് ബാരെഡോ അറിയിച്ചു. ഡാഷ് ക്യാമറയോ സുരക്ഷാ വിഡിയോയോ ഉൾപ്പെടെ പ്രദേശത്തെ വിഡിയോ ദൃശ്യങ്ങൾ കൈവശമുള്ളവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
