വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കത്തിന്റെ ആദ്യ രണ്ടു ദിവസങ്ങളിൽ മാത്രം യു.എസ് 51,400 കോടി വിലമതിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചു തീർത്തതായി റിപ്പോർട്ട്. പെന്റഗണിലെ ആയുധശേഖരം അതിവേഗം കുറയുന്നത് യു.എസ്സിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മിസൈലുകൾക്കും മറ്റ് സ്ഫോടക വസ്തുക്കൾക്കുമായി മാത്രമാണ് ഈ തുക ചിലവായത്. സൈനികരുടെ വിന്യാസം, വിമാനങ്ങളുടെയും കപ്പലുകളുടെയും ഇന്ധനം തുടങ്ങിയ മറ്റ് ചെലവുകൾ ഉൾപ്പെടാതെയാണ് ഇത്രയും തുക വരുന്നത്. യുഎസ് സെൻട്രൽ കമാൻഡിന്റെ കണക്കനുസരിച്ച്, ഇതുവരെ ഇറാനിലെ 5000-ത്തിലധികം കേന്ദ്രങ്ങളിൽ 2000-ത്തിലധികം അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയിട്ടുണ്ട്. ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളുമാണ് ഇതിൽ പ്രധാനം.

വരും ദിവസങ്ങളിൽ വിലകൂടിയ പ്രിസിഷൻ മിസൈലുകൾക്ക് പകരം കുറഞ്ഞ ചെലവിലുള്ള ലേസർ ഗൈഡഡ് ബോംബുകൾ ഉപയോഗിക്കാനാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഒറ്റ ആക്രമണത്തിന്റെ ചെലവ് ദശലക്ഷം ഡോളറുകളിൽ നിന്ന് ഒരു ലക്ഷം ഡോളറിന് താഴെയായി കുറയ്ക്കാൻ സാധിക്കും. ഇൻഡോ-പസഫിക് മേഖലയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും അമേരിക്ക തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് മാറ്റുകയാണ്. ഇത് ചൈനയുമായുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ അമേരിക്കയുടെ കരുത്ത് കുറയ്ക്കുമോ എന്ന ആശങ്കയും വ്യാപിക്കുന്നുണ്ട്.
