എഡ്മിന്‍റൻ : മഞ്ഞുവീഴ്ച തുടരുമ്പോളും ആൽബർട്ടയിൽ കാട്ടുതീ സീസൺ ഔദ്യോഗികമായി ആരംഭിച്ചു. തെക്കൻ ആൽബർട്ടയിൽ മഞ്ഞു ഉരുകി തുടങ്ങിയെന്നും താമസിയാതെ, ഭൂമി വീണ്ടും വരണ്ടതായി മാറുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. ഇതോടെ കാട്ടുതീ പടരാൻ അധിക സമയം വേണ്ടിവരില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വരണ്ട കാലാവസ്ഥ തീപിടിത്ത സാധ്യത വർധിപ്പിക്കും. കൂടാതെ തെക്കൻ ആൽബർട്ടയിലെ കുപ്രസിദ്ധമായ കാറ്റും വരൾച്ചയും തീ വേഗത്തിൽ പടരുന്നതിന് അനുയോജ്യമായ സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നത്. 2025-ൽ ആൽബർട്ടയിൽ 670,000 ഹെക്ടറിലധികം ഭൂമി കാട്ടുതീയിൽ കത്തിനശിച്ചിരുന്നു.

ശൈത്യകാലത്തിന്‍റെ മധ്യത്തിൽ പോലും തീപിടുത്ത ഭീഷണി നിലനിൽക്കുന്നതായി ലെത്ത്ബ്രിഡ്ജ് ഫയർ ആൻഡ് എമർജൻസി സർവീസസ് ചീഫ് ഫയർ മാർഷൽ ട്രോയ് ഹിക്സ് പറയുന്നു. ലെത്ബ്രിഡ്ജ് മേഖലയിൽ ഇതുവരെ പതിവിലും വരണ്ട ശൈത്യകാലമാണ് അനുഭവപ്പെട്ടത്. ഇതും കാട്ടുതീ വേഗം പടരാൻ കാരണമായേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെറ്റായി കൈകാര്യം ചെയ്യുന്ന തീപിടുത്തങ്ങളും പുകയുന്ന വസ്തുക്കളും എളുപ്പത്തിൽ തീപിടുത്തത്തിന് കാരണമാകും. കൂടാതെ കർഷകരുടെ വയലുകളിലെ വിത്തുപാകൽ യന്ത്രങ്ങളും അപകടസാധ്യത സൃഷ്ടിക്കുന്നുണ്ടെന്നും ട്രോയ് ഹിക്സ് പറയുന്നു.
