ഹാലിഫാക്സ്: നോവസ്കോഷ പിക്കറ്റ് കൗണ്ടിയിൽ നിന്ന് പത്ത് മാസം മുൻപ് രണ്ട് കുട്ടികളെ കാണാതായ സംഭവത്തിൽ കഴിഞ്ഞ മാസം കൂടുതൽ പോളിഗ്രാഫ് പരിശോധനകൾ നടത്തിയതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) അറിയിച്ചു. കഴിഞ്ഞ മെയ് മാസം ലാൻസ്ഡൗൺ സ്റ്റേഷനിലെ വീട്ടിൽ നിന്ന് കാണാതാകുമ്പോൾ ജാക്കിന് നാലും ലില്ലി സള്ളിവന് ആറും വയസ്സായിരുന്നു പ്രായം.

അതേസമയം, ആരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയതെന്നോ പൊലീസിന്റെ ചോദ്യങ്ങളുടെ സ്വഭാവമെന്തെന്നോ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായില്ല. കോടതി രേഖകൾ പ്രകാരം കാണാതായ കുട്ടികളുടെ ചില കുടുംബാംഗങ്ങൾ നേരത്തെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരായിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ മാത്രം കുറഞ്ഞത് ആറോളം പോളിഗ്രാഫ് പരിശോധനകൾ ആർ.സി.എം.പി നടത്തിയിട്ടുണ്ട്. കുട്ടികളുടെ രണ്ടാനച്ഛൻ ഡാനിയൽ മാർട്ടെലും അമ്മ മലേയ ബ്രൂക്സ്-മുറെയും കഴിഞ്ഞ മെയ് മാസം നടത്തിയ പോളിഗ്രാഫ് പരിശോധനകളിൽ തങ്ങളോട് ചോദിച്ച ചോദ്യങ്ങൾക്ക് സത്യസന്ധമായാണ് മറുപടി നൽകിയതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. കുട്ടികൾക്കായി വ്യാപകമായ തിരച്ചിൽ തുടരുന്നതിനിടയിലാണ് പുതിയ പരിശോധനാ വിവരങ്ങൾ പുറത്തുവരുന്നത്.
