ഓട്ടവ : ഫെഡറൽ സർക്കാർ അവതരിപ്പിച്ച ഗൺ ബൈ ബാക്ക് പ്രോഗ്രാമിനെതിരെ കാനഡയിൽ കടുത്ത വിമർശനം ഉയരുന്നു. 2020-ൽ നിരോധിച്ച തോക്കുകൾ ഉടമകളിൽ നിന്ന് തിരികെ വാങ്ങി പൊതുസമൂഹത്തിൽ നിന്ന് ഒഴിവാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ പദ്ധതി ഇപ്പോൾ തികഞ്ഞ പരാജയമാണെന്നും വെറും രാഷ്ട്രീയ പ്രഹസനമാണെന്നുമാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിയമം അനുസരിക്കുന്ന സാധാരണ പൗരന്മാരെയാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നതെന്നാണ് പ്രധാന പരാതി.

പ്രോഗ്രാം ആരംഭിച്ച ശേഷവും ഇത് എങ്ങനെ നടപ്പിലാക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. പണം എങ്ങനെ കൈമാറുമെന്നോ, തോക്കുകൾ എവിടെ ഏൽപ്പിക്കണമെന്നോ ഉള്ള കാര്യത്തിൽ കൃത്യമായ വിശദീകരണം സർക്കാർ നൽകിയിട്ടില്ല. തോക്കുകൾ തിരിച്ചെടുക്കുന്ന പ്രവർത്തനങ്ങളിൽ സഹകരിക്കാൻ ചില പ്രവിശ്യകൾ വിസമ്മതിച്ചിട്ടുണ്ട്. കൂടാതെ കുറ്റവാളികൾ തങ്ങളുടെ പക്കലുള്ള അനധികൃത ആയുധങ്ങൾ പ്രോഗ്രാമിലൂടെ കൈമാറാൻ സാധ്യതയില്ലെന്ന് വിമർശകർ പറയുന്നു.

നികുതിദായകരുടെ കോടിക്കണക്കിന് രൂപ ഈ പദ്ധതിക്കായി പാഴാക്കുകയാണെന്ന് വിമർശകർ ആരോപിക്കുന്നു. ഈ തുക പൊലീസ് സേനയ്‌ക്കോ കമ്മ്യൂണിറ്റി സുരക്ഷയ്‌ക്കോ വിനിയോഗിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പദ്ധതിയുടെ തുടക്കം മുതൽ തന്നെ പാളിച്ചകൾ ഉണ്ടായിരുന്നതായി ഇതിനെ അനുകൂലിക്കുന്നവർ പോലും സമ്മതിക്കുന്നുണ്ട്. നിരോധിച്ച തോക്കുകൾ നീക്കം ചെയ്യുന്നതിൽ സർക്കാർ ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും, ഇത് സുരക്ഷയേക്കാൾ കൂടുതൽ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നാണ് പൊതുവെയുള്ള വിമർശനം.
