ഓട്ടവ: ഇസ്ലാമിക് സ്റ്റേറ്റ് ഭരണകാലത്ത് പിടിയിലായ കനേഡിയൻ പൗരന്മാരെ തിരികെകൊണ്ടുവരാൻ ഫെഡറൽ സർക്കാർ സന്നദ്ധത അറിയിച്ചെന്ന ഇറാഖിന്റെ വാദം തള്ളി ഗ്ലോബൽ അഫയേഴ്സ് കാനഡ. ഇറാഖിലെ കനേഡിയൻ അംബാസഡർ ക്രിസ്റ്റഫർ ബോഹം ഇറാഖ് സുരക്ഷാ ഉപദേഷ്ടാവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇറാഖ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. എന്നാൽ അംബാസഡറുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും നിലവിൽ അത്തരം നടപടികൾ ഇല്ലെന്നും കാനഡ വ്യക്തമാക്കി.
സിറിയയിലെ തടങ്കൽ പാളയങ്ങളിൽ കഴിഞ്ഞിരുന്ന ജാക്ക് ലെറ്റ്സ് ഉൾപ്പെടെയുള്ള ആളുകളെ അടുത്തിടെയാണ് ഇറാഖിലേക്ക് മാറ്റിയത്. ഇറാഖിലെ തടവറകളിലെ മോശം സാഹചര്യങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച് ആംനസ്റ്റി ഇന്റർനാഷണൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ സ്ത്രീകളെയും കുട്ടികളെയും കാനഡ നാട്ടിലെത്തിച്ചിരുന്നെങ്കിലും, പുരുഷന്മാരെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

അതേസമയം, കാനഡയുടെ ഈ നിലപാടിനെതിരെ തടവിലാക്കപ്പെട്ടവരുടെ കുടുംബങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി. വിദേശ രാജ്യങ്ങളിലെ അന്യായമായ വിചാരണകളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ജാക്ക് ലെറ്റ്സിന്റെ മാതാവ് സാലി ലെയ്ൻ ആവശ്യപ്പെട്ടു. തടവുകാരെ തിരിച്ചുകൊണ്ടുവരാൻ സർക്കാരിന് നിയമപരമായ ബാധ്യതയില്ലെന്ന ഫെഡറൽ കോടതി വിധി നിലനിൽക്കുന്നതിനാൽ വിഷയത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
