മൺട്രിയോൾ: ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ കൂട്ടാനൊരുങ്ങി കാനഡയിലെ പ്രമുഖ വിമാനക്കമ്പനികൾ. എയർ കാനഡ, വെസ്റ്റ് ജെറ്റ്, എയർ ട്രാൻസാറ്റ് എന്നിവർ തങ്ങളുടെ യാത്രാ നിരക്കുകളിലും ഇന്ധന സർചാർജുകളിലും മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
വിദഗ്ധരുടെ കണക്കുകൂട്ടൽ പ്രകാരം ടിക്കറ്റ് നിരക്കുകളിൽ വലിയ വർധനയാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പ് യാത്രകൾക്ക് ഇനി നൂറു ഡോളർ മുതൽ മുതൽ 200 ഡോളർ വരെ അധികം നൽകേണം. ഏഷ്യൻ രാജ്യങ്ങളിലേക്ക് 400 ഡോളർ വരെ വർധനയുണ്ടാകും. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തെത്തുടർന്ന് ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണ്. ഇത് വിമാന ഇന്ധനത്തിന്റെ വിലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം 81 ശതമാനം വർധനയാണുണ്ടാക്കിയത്.

യൂറോപ്പിലേക്കുള്ള വിമാനങ്ങൾക്ക് ഇതിനോടകം തന്നെ ഉയർന്ന ഇന്ധന സർചാർജ് ഈടാക്കി തുടങ്ങിയിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ നിരക്കുകൾ ഇനിയും ഉയർത്തുമെന്ന് വെസ്റ്റ്ജെറ്റ് കമ്പനി സിഇഒ അറിയിച്ചു. നിലവിൽ ടിക്കറ്റ് നിരക്കുകൾ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്നും ഇന്ധനവിലയിലെ വർദ്ധനവ് സർവീസുകളെ ബാധിക്കുന്നുണ്ടെന്നും എയർ കാനഡ കമ്പനി വക്താവ് അറിയിച്ചു. ഫ്ലെയർ എയർലൈൻസ് പോലുള്ള കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന കമ്പനികളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുക. ഇന്ധനവില കൂടുമ്പോൾ ടിക്കറ്റ് നിരക്ക് ഉയർത്താൻ ഇവർ നിർബന്ധിതരാകും. ഇത് സാധാരണക്കാരായ യാത്രക്കാരെ വലയ്ക്കും.
