വാഷിങ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയും കെന്നഡി സെന്റർ പ്രസിഡന്റുമായ റിച്ചാർഡ് ഗ്രെനെൽ പദവി ഒഴിയുന്നതായി റിപ്പോർട്ട്. സെന്ററിന്റെ പേര് ‘ട്രംപ് കെന്നഡി സെന്റർ’ എന്ന് മാറ്റിയതുൾപ്പെടെ ഗ്രെനെൽ കൊണ്ടുവന്ന തീവ്രമായ പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ച് നിരവധി കലാകാരന്മാർ സ്ഥാപനം വിട്ടിരുന്നു. ഗ്രെനെല്ലിന് പകരം സെന്ററിലെ ഫെസിലിറ്റീസ് മാനേജരായ മാറ്റ് ഫ്ലോക്ക പുതിയ പ്രസിഡന്റാകുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ട്രംപിന്റെ രണ്ടാം ഭരണകാലത്ത് കെന്നഡി സെന്ററിനെ രാഷ്ട്രീയ പോരാട്ടവേദിയാക്കി മാറ്റിയതിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് ‘ഹാമിൽട്ടൺ’ തുടങ്ങിയ പ്രശസ്തമായ സംഗീത പരിപാടികൾ റദ്ദാക്കുകയും പ്രമുഖ കലാകാരന്മാർ രാജിവെക്കുകയും ചെയ്തിരുന്നു. ഗ്രെനെല്ലിന്റെ കാലത്ത് സ്ഥാപനത്തിൽ രാഷ്ട്രീയ സ്വാധീനം വർദ്ധിച്ചതായി ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളും ആരോപിച്ചിരുന്നു.

അറ്റകുറ്റപ്പണികൾക്കായി ഈ വർഷം ജൂലൈ നാലിന് ശേഷം രണ്ട് വർഷത്തേക്ക് കെന്നഡി സെന്റർ അടച്ചിടും. ഈ കാലയളവിൽ ജീവനക്കാരുടെ എണ്ണം വലിയ തോതിൽ വെട്ടിക്കുറയ്ക്കുമെന്ന് ഗ്രെനെൽ വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ചേരുന്ന ബോർഡ് യോഗത്തിൽ പുതിയ പ്രസിഡന്റിന്റെ നിയമനം ഔദ്യോഗികമായി സ്ഥിരീകരിക്കും.
