സെന്റ് ജോൺസ്: ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ ജീവിതച്ചെലവ് കുതിച്ചുയരുന്നതായി അധികൃതർ. വാടകയും വൈദ്യുതി നിരക്കും വർദ്ധിച്ചതോടെ, ജോലി ഉള്ളവർ പോലും ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്ന പുതിയ പ്രവണത പ്രവിശ്യയിൽ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. വാടക, വൈദ്യുതി ബില്ല്, ഭക്ഷണ സാധനങ്ങളുടെ വില എന്നിവ കുത്തനെ ഉയർന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. സുരക്ഷിതമായ ജോലി ഉണ്ടായിട്ടും കുടുംബം പുലർത്താൻ ബുദ്ധിമുട്ടുന്നവർ വലിയ മാനസിക വിഷമത്തോടെയാണ് സഹായത്തിനായി എത്തുന്നതെന്ന് സന്നദ്ധ സംഘടനയായ SPANL എക്സിക്യൂട്ടീവ് ഡയറക്ടർ ഡാനിയൽ സെവാർഡ് പറഞ്ഞു.
മുൻകാലങ്ങളിൽ പ്രവിശ്യയിലെ ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരിൽ ജോലിയിൽ നിന്ന് വരുമാനമുള്ളവർ വെറും 9% മാത്രമായിരുന്നു. എന്നാൽ കഴിഞ്ഞ 12 മാസത്തിനിടെ ഈ വിഭാഗത്തിൽ വലിയ വർദ്ധനവുണ്ടായി. 2025 ജൂലൈ മുതൽ വൈദ്യുതി നിരക്കിലുണ്ടായ 7% വർദ്ധനവും ശരാശരി വീട്ടുവാടകയിലെ വലിയ വർദ്ധനവും സാധാരണക്കാരുടെ ബജറ്റ് താളംതെറ്റിച്ചു. മറ്റ് അത്യാവശ്യ ബില്ലുകൾ അടച്ചു കഴിയുമ്പോൾ ഭക്ഷണത്തിനായി പണമില്ലാത്ത അവസ്ഥയാണ് പല കുടുംബങ്ങൾക്കും നേരിടേണ്ടി വരുന്നത്.

ദേശീയ ശരാശരിയേക്കാൾ വേഗത്തിലാണ് ഈ പ്രവിശ്യയിൽ ഫുഡ് ബാങ്കുകളിലെത്തുന്നവരുടെ എണ്ണം കൂടുന്നത്. 2025-ലെ ഹംഗർ കൗണ്ട് റിപ്പോർട്ട് പ്രകാരം മുൻവർഷത്തേക്കാൾ 8% വർദ്ധനവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. വരുമാനവും ജീവിതച്ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കാൻ ഫെഡറൽ-പ്രവിശ്യാ സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ഈ പ്രതിസന്ധി പരിഹരിക്കാൻ കൂട്ടായ ചർച്ചകൾ വേണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
