ഹാലിഫാക്സ്: കഞ്ചാവ്-പുകയില വിൽപനയിൽ പ്രവിശ്യാ സർക്കാരും ആർസിഎംപി (RCMP) പൊലീസും ഇടപെടരുതെന്ന് ആവശ്യപ്പെട്ട് പുതിയ പ്രമേയം പാസാക്കി നോവസ്കോഷയിലെ Membertou ഫസ്റ്റ് നേഷൻ. തങ്ങളുടെ ഭൂമിയിൽ പരിശോധന നടത്താനോ നിയമങ്ങൾ നടപ്പിലാക്കാനോ സർക്കാരിന് അവകാശമില്ലെന്ന് ചീഫ് ടെറി പോളിന്റെ നേതൃത്വത്തിലുള്ള കൗൺസിൽ വ്യക്തമാക്കി. ഭരണഘടന അംഗീകരിച്ച സ്വയംഭരണാധികാരം തങ്ങൾക്കുണ്ടെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
കഞ്ചാവ്, പുകയില വിൽപന നിയന്ത്രിക്കാൻ സമുദായത്തിന് അവകാശമുണ്ടെന്നും സർക്കാർ പൊലീസിനെ ഉപയോഗിച്ച് അധികാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അനധികൃത കഞ്ചാവ് കേന്ദ്രങ്ങൾക്കെതിരെ നടപടി ശക്തമാക്കാൻ അറ്റോർണി ജനറൽ സ്കോട്ട് ആംസ്ട്രോങ് നിർദ്ദേശം നൽകിയതിനെത്തുടർന്ന് Mi’kmaw ഭരണകൂടവും സർക്കാരും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. അനധികൃത കഞ്ചാവ് കേന്ദ്രങ്ങൾക്കെതിരെ സർക്കാർ നടപടി ശക്തമാക്കിയതിൽ പ്രതിഷേധിച്ച് മിൽബ്രൂക്ക് ഫസ്റ്റ് നേഷൻ പ്രീമിയർ ടിം ഹൂസ്റ്റണെയും മന്ത്രിമാരെയും തങ്ങളുടെ ഭൂമിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു.

അതേസമയം, ടെറി പോളിന്റെ നേതൃത്വത്തെ ബഹുമാനിക്കുന്നുണ്ടെങ്കിലും കഞ്ചാവ് വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് ആംസ്ട്രോങ് പ്രതികരിച്ചു. തദ്ദേശീയരുടെ സ്വയംഭരണാവകാശവും പ്രവിശ്യാ നിയമങ്ങളും തമ്മിലുള്ള ഈ തർക്കം മേഖലയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രവിശ്യാ സർക്കാരോ ആർസിഎംപി പൊലീസോ നിലവിൽ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
