തായ്പെയ്: തായ്‌വാൻ അതിർത്തിയിൽ ചൈനീസ് സൈനിക വിമാനങ്ങളുടെ സാന്നിധ്യം വീണ്ടും വർദ്ധിക്കുന്നതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം. ശനിയാഴ്ച 26 സൈനിക വിമാനങ്ങളും ഏഴ് യുദ്ധക്കപ്പലുകളും ദ്വീപിന് ചുറ്റും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇതിൽ 16 വിമാനങ്ങൾ തായ്‌വാന്റെ വ്യോമ പ്രതിരോധ മേഖലയിൽ പ്രവേശിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ചൈനീസ് വിമാനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ വലിയ കുറവിന് ശേഷമാണ് ഈ പെട്ടെന്നുള്ള വർധന.
ചൈനീസ് പാർലമെന്റിന്റെ വാർഷിക സമ്മേളനത്തോടനുബന്ധിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ വിമാനങ്ങളുടെ എണ്ണം കുറഞ്ഞതെന്നാണ് നിരീക്ഷകർ കരുതുന്നത്. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചൈന സന്ദർശനം അടുത്ത സാഹചര്യത്തിൽ മനഃപൂർവം പ്രകോപനം ഒഴിവാക്കാൻ ചൈന ശ്രമിച്ചതാകാനും സാധ്യതയുണ്ട്. മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ ട്രംപ് ചൈന സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നുവെങ്കിലും ബീജിങ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ചൈന തങ്ങളുടെ സൈനികാഭ്യാസ രീതികളിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമാകാം ഈ നിശബ്ദതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. . വിമാനങ്ങളുടെ എണ്ണം കുറഞ്ഞപ്പോഴും ചൈനീസ് നാവികസേനയുടെ സാന്നിധ്യം സജീവമായിരുന്നുവെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രി വെല്ലിങ്ടൺ കൂ വ്യക്തമാക്കി. തായ്‌വാനെ സ്വന്തം ഭൂഭാഗമായി കാണുന്ന ചൈന, അത് പിടിച്ചെടുക്കാൻ ബലപ്രയോഗത്തിനും മടിക്കില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപനം നടത്തിയിരുന്നു.
