ലൊസാഞ്ചലസ്:”എല്ലാവരും എന്നോട് ചോദിക്കുന്നു ഇത്തവണ എന്ത് മാറ്റമാണുള്ളതെന്ന്. ഈ ചെറിയ സ്വർണ്ണരൂപം എന്റെ കയ്യിലുണ്ടെന്നതാണ് ഇത്തവണത്തെ മാറ്റം!” ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഓസ്കർ മികച്ച സഹനടിക്കുള്ള പുരസ്കാരം എമി മാഡിഗൻ സ്വന്തമാക്കിയത് ഗംഭീരമായ മത്സരത്തിന് ഒടുവിലാണ്. സാക് ക്രെഗർ സംവിധാനം ചെയ്ത ഹൊറർ ചിത്രം ‘വെപ്പൺസി’ലെ ആന്റി ഗ്ലാഡിസ് എന്ന അമാനുഷിക കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിനാണ് 75-കാരിയായ എമിക്ക് ഈ അംഗീകാരം ലഭിച്ചത്.ഈ വിജയത്തോടെ ഓസ്കാർ ചരിത്രത്തിലെ അപൂർവ്വമായ ഒരു റെക്കോർഡും എമി തന്റെ പേരിൽ കുറിച്ചു. തന്റെ ആദ്യ ഓസ്കാർ നോമിനേഷന് (1986-ൽ പുറത്തിറങ്ങിയ Twice in a Lifetime) ശേഷം നീണ്ട 40 വർഷങ്ങൾക്ക് ശേഷമാണ് എമിക്ക് രണ്ടാമതൊരു നോമിനേഷനും പുരസ്കാരവും ലഭിക്കുന്നത്. ഒരു നടിയെ സംബന്ധിച്ചിടത്തോളം രണ്ട് നോമിനേഷനുകൾക്കിടയിലുള്ള ഏറ്റവും വലിയ കാലയളവാണിത്.

സാധാരണയായി അക്കാദമി അവാർഡുകളിൽ അവഗണിക്കപ്പെടാറുള്ള ഹൊറർ വിഭാഗത്തിന് ലഭിച്ച വലിയൊരു അംഗീകാരമായാണ് സിനിമാ ലോകം ഇതിനെ വിലയിരുത്തുന്നത്. ചിത്രത്തിലെ എമിയുടെ ആന്റി ഗ്ലാഡിസ് എന്ന മന്ത്രവാദിനി കഥാപാത്രം സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ വലിയ തരംഗമായിരുന്നു.
മികച്ച സഹനടിക്കുള്ള വിഭാഗത്തിൽ എൽ ഫാനിംഗ്, (Sentimental Value), വുൻമി മൊസാകു (Sinners), ടെയാന ടെയ്‌ലർ (One Battle After Another) തുടങ്ങിയ കരുത്തരായ താരങ്ങളോടാണ് എമി മത്സരിച്ചത്. തിരശ്ശീലയിൽ അധികം സമയമില്ലെങ്കിലും തന്റെ സാന്നിധ്യം കൊണ്ട് പ്രേക്ഷകരെ ഭീതിയിലാഴ്ത്തിയ എമിയുടെ ഈ വിജയം ഹോളിവുഡിലെ മുതിർന്ന താരങ്ങൾക്കുള്ള വലിയൊരു ആദരവ് കൂടിയായി.
