ബീജിങ്: അമേരിക്കയും ചൈനയും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ചർച്ചകൾക്ക് ഞായറാഴ്ച പാരീസിൽ തുടക്കമായി. മാർച്ച് അവസാനവാരം ബീജിങ്ങിൽ വെച്ച് നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ഈ ചർച്ചകൾ നടക്കുന്നത്. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും ചൈനീസ് വൈസ് പ്രീമിയർ ഹെ ലിഫെങ്ങുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിൽ നടന്ന കടുത്ത വ്യാപാര യുദ്ധത്തിന് ശേഷം ദക്ഷിണ കൊറിയയിൽ വെച്ച് ഒപ്പിട്ട ഒരു വർഷത്തെ സമാധാന ഉടമ്പടിയുടെ പുരോഗതി ചർച്ചകളിൽ വിലയിരുത്തും. കഴിഞ്ഞ വർഷം ട്രംപ് ഏർപ്പെടുത്തിയ ആഗോള താരിഫുകൾ സുപ്രീം കോടതി റദ്ദാക്കിയ തിനെത്തുടർന്ന്, ചൈന ഉൾപ്പെടെയുള്ള 16 രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം ആരംഭിച്ച പുതിയ വ്യാപാര അന്വേഷണം ചൈനയെ ആശങ്കയിലാക്കുന്നുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ചയും ബെസെന്റ് ഹിയെ കാണുമെന്ന് യുഎസ് ട്രഷറി വകുപ്പ് അറിയിച്ചു. പരസ്പര ആശങ്കയുള്ള വ്യാപാര, സാമ്പത്തിക വിഷയങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്യാൻ ഒരുങ്ങുകയാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, ചൈനീസ് വൈ പ്രീമിയർ ഹീ ലൈഫെങ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം രാവിലെ ഫ്രഞ്ച് തലസ്ഥാനത്ത് യോഗം ചേർന്നതായി ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ ട്രംപ് ചൈനാസന്ദർശനം നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ടെങ്കിലും ബീജിങ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എണ്ണവിലയെയും വിതരണത്തെയും ചൊല്ലി ആഗോളതലത്തിൽ ആശങ്കകൾ കുതിച്ചുയരുമ്പോൾ, ഇറാൻ യുദ്ധവും ഇരുരാജ്യങ്ങൾക്കുമിടയിൽ ചർച്ചയാവും. ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി നിലനിർത്താൻ ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെയായിരിക്കും ട്രംപിന്റെ ചൈന സന്ദർശനം. 2017-ന് ശേഷം ആദ്യമായാണ് ട്രംപ് ചൈന സന്ദർശിക്കുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇതിനെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നിർണ്ണായക വർഷം എന്നാണ് വിശേഷിപ്പിച്ചത്.
