ലണ്ടൻ: തന്റെ റെസ്റ്റോറന്റിൽ ഹലാൽ മാംസം വിളമ്പില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന ഇന്ത്യൻ വംശജനായ ഹർമാൻ സിംഗ് കപൂറിന് നേരെ ലണ്ടനിൽ വീണ്ടും ആക്രമണം. ശനിയാഴ്ച നടന്ന സംഘർഷങ്ങൾക്കും അദ്ദേഹത്തിന്റെ അറസ്റ്റിനും പിന്നാലെയാണ്, ഞായറാഴ്ച രാത്രി റെസ്റ്റോറന്റിന് നേരെ ഹലാൽ മുട്ടകൾ എറിഞ്ഞ് അക്രമികൾ രോഷം തീർത്തത്. ലണ്ടനിലെ ഹാമർസ്മിത്തിൽ 16 വർഷമായി ‘രംഗ്രേസ്’ എന്ന റെസ്റ്റോറന്റ് നടത്തിവരികയാണ് സിഖ് വംശജനായ ഹർമാൻ സിംഗ്. തന്റെ മതവിശ്വാസപ്രകാരം ‘ഹലാൽ’ മാംസം വിളമ്പില്ലെന്നും പകരം ‘ഝട്ക’ മാംസം മാത്രമേ നൽകൂ എന്നും അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ഒരു വിഭാഗം ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ ഹർമാൻ സിംഗ് റെസ്റ്റോറന്റിന് പുറത്ത് ഒരു നോൺ-ഹലാൽ മീറ്റപ്പ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ നൂറോളം വരുന്ന പ്രതിഷേധക്കാർ റെസ്റ്റോറന്റ് വളയുകയും പ്രവേശന കവാടം തടയുകയുമായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ താൻ ‘കിർപ്പാൻ’ (സിഖുകാർ ധരിക്കുന്ന പാവനമായ വാൾ) കയ്യിലെടുത്തതായി അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്ന് ലണ്ടൻ പോലീസ് ഹർമാൻ സിംഗിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയുമായിരുന്നു.

ജാമ്യത്തിലിറങ്ങിയതിന്റെ അടുത്ത ദിവസം രാത്രിയാണ് റെസ്റ്റോറന്റിന്റെ ഷട്ടറുകൾക്ക് നേരെ മുട്ടയേറുണ്ടായത്. എറിഞ്ഞത് ഹലാൽ മുട്ടകൾ ആണെന്നും ഇത്തരം ഭീഷണികൾക്ക് മുന്നിൽ താൻ വഴങ്ങില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. തന്റെ ബിസിനസ് തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഹർമാൻ സിംഗ് ആരോപിച്ചു. ഓൺലൈൻ വഴി മോശം റിവ്യൂകൾ നൽകുക, വധഭീഷണി മുഴക്കുക തുടങ്ങിയവ നേരിടുന്നുണ്ടെന്നും പോലീസ് തനിക്ക് കൃത്യമായ സംരക്ഷണം നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുമ്പ് ഖാലിസ്ഥാൻ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിനും അദ്ദേഹം ആക്രമിക്കപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. തുടർച്ചയായ ആക്രമണങ്ങൾ കാരണം റെസ്റ്റോറന്റ് അടച്ചുപൂട്ടാൻ തീരുമാനിച്ചിരുന്നെങ്കിലും, പ്രാദേശിക ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണ കണക്കിലെടുത്ത് പ്രവർത്തനം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
