ഓട്ടവ: ഒന്റാരിയോയിൽ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള വിവാദ നടപടികളുടെ ഭാഗമായി ഓട്ടവയിലെ രണ്ട് പ്രമുഖ ലഹരി ഉപയോഗ നിരീക്ഷണ കേന്ദ്രങ്ങൾ പൂട്ടാൻ ഉത്തരവ്. പ്രീമിയർ ഡഗ് ഫോർഡിന്റെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിനുള്ള ഫണ്ട് നിറുത്തിവയ്‌ക്കാൻ തീരുമാനിച്ചതോടെയാണിത്. ഓട്ടവ സാൻഡി ഹിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ഇന്നർ സിറ്റി ഹെൽത്ത് എന്നീ കേന്ദ്രങ്ങൾക്കുള്ള പ്രവിശ്യാ ഫണ്ടാണ് ജൂൺ മാസത്തോടെ അവസാനിക്കുന്നത്. ഇത്തരം കേന്ദ്രങ്ങൾക്ക് പകരം ചികിത്സയ്ക്കും പുനരധിവാസത്തിനും മുൻഗണന നൽകുന്ന ‘ഹാർട്ട് ഹബ്ബുകൾ’ സ്ഥാപിക്കാനാണ് സർക്കാരിന്റെ തീരുമാനം. പദ്ധതിക്കായി 55 കോടി ഡോളറാണ് ഒന്റാരിയോ സർക്കാർ നിക്ഷേപം നടത്തിയത്. പൊതുസ്ഥലങ്ങളിലെ ലഹരി ഉപയോഗവും അക്രമങ്ങളും കുറയ്ക്കാനാണ് ഈ നടപടിയെന്ന് ആരോഗ്യമന്ത്രി സിൽവിയ ജോൺസ് വ്യക്തമാക്കി. ലഹരിമുക്തമായ ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു.

നിലവിൽ ഈ സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് പുതിയ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറാൻ 90 ദിവസത്തെ സമയം സർക്കാർ അനുവദിച്ചു. അതേ സമയം സർക്കാരിന്റെ ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലഹരിവിരുദ്ധ പ്രവർത്തകരും ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നൽകി. സുരക്ഷിതമായ നിരീക്ഷണ കേന്ദ്രങ്ങൾ പൂട്ടുന്നത് വഴി മരണനിരക്കിൽ വർധനയുണ്ടാകുമെന്നും ലഹരി അമിതമായി ഉള്ളിൽ ചെന്ന് തെരുവുകളിൽ ആളുകൾ മരിച്ചുവീഴുന്ന അവസ്ഥയുണ്ടാകുമെന്നുമാണ് ഇവർ മുന്നോട്ടുവയ്ക്കുന്ന ആശങ്ക. ഇത്തരം കേന്ദ്രങ്ങളിൽ മാനസികാരോഗ്യ കൗൺസിലിംഗ്, ലഹരി വിമുക്ത ചികിത്സ, വീടില്ലാത്തവർക്ക് താമസ സൗകര്യം എന്നിവയാണ് നൽകുന്നത്.
