ടൊറൻ്റോ : ബ്ലോർ-യങ് സബ്‌വേ സ്റ്റേഷനിൽ നടന്ന കത്തിക്കുത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റതായി ടൊറൻ്റോ പൊലീസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 10:54 ഓടെയാണ് സംഭവം.

വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ കുത്തേറ്റ നിലയിൽ രണ്ടു പേരെ കണ്ടെത്തി. 43 ഉം 22 ഉം വയസ്സുള്ള ഇരുവർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ കുത്തേറ്റ 22 വയസ്സുള്ള ടൊറൻ്റോ സ്വദേശി ആരോൺ ഹാൻസൺ ആണ് കസ്റ്റഡിയിലുള്ളതെന്ന് പൊലീസ് പിന്നീട് അറിയിച്ചു. ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ശാരീരികമായി ഉപദ്രവിക്കൽ, പൊതുസ്ഥലത്ത് ആയുധം കൈവശം വയ്ക്കൽ തുടങ്ങി നിരവധി കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇരയും പ്രതിയും പരസ്പരം അറിയാമോ എന്ന് വ്യക്തമല്ല. അന്വേഷണം തുടരുന്നു.
