മൺട്രിയോൾ: കെബെക്കിൽ വീശിയടിച്ച ശക്തമായ കാറ്റിലും മോശം കാലാവസ്ഥയിലും തകരാറിലായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുന്നതായി ഹൈഡ്രോ-കെബെക്ക് അറിയിച്ചു. മുപ്പതിനായിരത്തിലധികം ഉപഭോക്താക്കൾ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയും വൈദ്യുതിയില്ലാതെ ഇരുട്ടിലായതായി ഹൈഡ്രോ-കെബെക്ക് പറയുന്നു. ബുധനാഴ്ച പുലർച്ചെ ലഭിച്ച കണക്കുകൾ പ്രകാരം വൈദ്യുതി തടസ്സം നേരിടുന്ന വീടുകളുടെ എണ്ണം അൻപതിനായിരത്തിൽ നിന്നും 35,000 ആയി കുറഞ്ഞിട്ടുണ്ട്.

മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വീശിയടിച്ച കാറ്റിൽ മരങ്ങളും മരച്ചില്ലകളും വൈദ്യുതി ലൈനുകളിലേക്ക് മറിഞ്ഞുവീണതാണ് ഇത്രയും വലിയ പ്രതിസന്ധിക്ക് കാരണമായതെന്ന് എൻവയൺമെന്റ് കാനഡ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ മോണ്ടെറെജി മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ പതിനായിരത്തിലധികം ഉപഭോക്താക്കൾ ഇപ്പോഴും ഇരുട്ടിലാണ്. ബാസ്-സെയിന്റ്-ലോറന്റ്, ക്യാപിറ്റേൽ-നാഷണൽ, മൺട്രിയോൾ തുടങ്ങി വിവിധ പ്രവിശ്യകളിലും വൈദ്യുതി ബന്ധം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച കെബെക്കിലെ മിക്ക പ്രദേശങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് പ്രവചനമുണ്ടെങ്കിലും കഠിനമായ തണുപ്പ് തുടരുമെന്നാണ് സൂചന.
