ശ്രീനഗർ: ദാൽ തടാകതീരത്തെ മനോഹരമായ ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് പൂന്തോട്ടം സന്ദർശകർക്കായി തുറന്നുകൊടുത്തു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സുരക്ഷാ കാരണങ്ങളാൽ അടച്ചിട്ടിരുന്ന 44 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. നീണ്ട ഇടവേളയ്ക്കുശേഷം പൂന്തോട്ടം തുറന്നത് വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവ്വേകും എന്നാണ് അധികൃതർ പറുന്നത്.
സാധാരണയായി മാർച്ച് അവസാനവാരത്തിൽ തുറക്കാറുള്ള പൂന്തോട്ടം, ഇത്തവണത്തെ അസാധാരണമായ ചൂടുകാരണം പൂക്കൾ നേരത്തെ വിരിഞ്ഞതിനാലാണ് നേരത്തെ തുറന്നത്. 70-ലധികം വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട ടുലിപ്പുകളാണ് ഇത്തവണ സഞ്ചാരികളെ കാത്തിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സുരക്ഷാ കാരണങ്ങളാൽ അടച്ചിട്ടിരുന്ന ഈ പൂന്തോട്ടം, നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്.

2007-ലാണ് ഈ പൂന്തോട്ടം സ്ഥാപിതമായത്. കശ്മീരിലെ ടൂറിസം മേഖലയ്ക്ക് ഒരു പുതിയ ഉണർവ്വ് നൽകുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. പ്രശസ്തമായ സബർവാൻ പർവതനിരകളുടെ അടിവാരത്തിൽ, ഏതാണ്ട് 30 ഹെക്ടറിലധികം സ്ഥലത്തായിട്ടാണ് ഈ പൂന്തോട്ടം വ്യാപിച്ചുകിടക്കുന്നത്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടുലിപ് ഗാർഡനായി ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കശ്മീരിലെ ടൂറിസം സീസൺ സാധാരണയായി മെയ് മാസത്തിലാണ് തുടങ്ങാറുള്ളത്. എന്നാൽ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ വിരിയുന്ന ടുലിപ് പൂക്കൾ വഴി ടൂറിസം സീസൺ നേരത്തെ ഇങ്ങെത്തി.
ഭീകരാക്രമണ ഭീഷണികൾക്ക് ശേഷം കശ്മീർ ടൂറിസം കരുത്തോടെ തിരിച്ചുവരികയാണ്. സഞ്ചാരികളുടെ സുരക്ഷയ്ക്കായി കർശനമായ ക്രമീകരണങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ഈ വസന്തകാലം ആഘോഷിക്കാൻ ഇതിലും നല്ലൊരു ഇടമില്ല.
