ഹാലിഫാക്സ് : നോവസ്കോഷ പ്രീമിയർ ടിം ഹൂസ്റ്റണിന്‍റെ ജനപ്രീതി ഇടിയുന്നതായി ആംഗസ് റീഡിന്‍റെ പുതിയ സർവേ റിപ്പോർട്ട്. 2021 ൽ അധികാരമേറ്റതിനുശേഷം അദ്ദേഹത്തിന്‍റെ ജനപ്രീതി ഏറ്റവും താഴ്ന്ന നിലയിലായതായി സർവേ കണ്ടെത്തി. മാർച്ച് 11 മുതൽ 17 വരെ നാലായിരത്തിലധികം കനേഡിയൻ പൗരന്മാർ പങ്കെടുത്ത ഈ സർവേ പ്രകാരം ഹൂസ്റ്റണിന്‍റെ ജനപ്രീതി ഡിസംബറിലെ 50 ശതമാനത്തിൽ നിന്നും മാർച്ചിൽ 39 ശതമാനമായി കുറഞ്ഞതായി കണ്ടെത്തി. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുമായി കോടിക്കണക്കിന് രൂപയുടെ ധനസഹായം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനമാണ് ടിം ഹൂസ്റ്റണിന്‍റെ ജനപ്രീതി ഇടിവിന് കാരണമായി സർവേ സൂചിപ്പിക്കുന്നു. എന്നാൽ, ജനരോക്ഷത്തെ തുടർന്ന് ഈ ധനസഹായം പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഈ നടപടിയിലൂടെയൊന്നും ഹ്യൂസ്റ്റണിനെക്കുറിച്ചുള്ള പൊതുജനാഭിപ്രായം മാറിയിട്ടില്ലെന്നും സർവേ കണ്ടെത്തി.

അറ്റ്ലാൻ്റിക് കാനഡയിലെ ഏറ്റവും കുറവ് ജനപ്രീതിയുള്ള പ്രീമിയറും ഹ്യൂസ്റ്റൺ ആണ്. അറ്റ്ലാൻ്റിക് കാനഡയിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ച പ്രീമിയർ എന്ന നേട്ടം ന്യൂബ്രൺസ്വിക് പ്രീമിയർ സൂസൻ ഹോൾട്ട് സ്വന്തമാക്കി. എന്നാൽ, കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ച് രണ്ടു പോയിൻ്റ് ഇടിഞ്ഞ് സൂസൻ ഹോൾട്ടിനുള്ള ജനപിന്തുണ 54 ശതമാനമായി. മൊത്തത്തിലുള്ള റാങ്കിങിൽ 61% വോട്ടോടെ മാനിറ്റോബ പ്രീമിയർ വാബ് കിന്യൂവാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ഒക്ടോബറിൽ അധികാരത്തിലെത്തിയ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രീമിയർ ടോണി വേക്ക്ഹാമിന് 42% ജനപിന്തുണയുണ്ട്.
