ടൊറൻ്റോ: കാനഡയിലുള്ള മക്കളെ സന്ദർശിക്കാനെത്തിയ വയോധികയ്ക്ക് അപ്രതീക്ഷിതമായി വന്ന ചികിത്സാ ബില്ല് പ്രതിസന്ധിയായി. യു.എസിലെ അറ്റ്‌ലാന്റയിൽ താമസിക്കുന്ന 80 വയസ്സുകാരി ബീഗം ബഷീറാനാണ് വാട്ടർലൂവിൽ വെച്ച് പക്ഷാഘാതം ബാധിച്ച് ആശുപത്രിയിലായത്. നാല് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ഇവർക്ക് ലഭിച്ച ബില്ല് 91 ലക്ഷയുടേതാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ബഷീറാൻ കാനഡയിലുള്ള മകൻ നവീദ് സഫറിനെയും മകളെയും സന്ദർശിക്കാനെത്തിയത്. സന്ദർശനത്തിനിടെ പക്ഷാഘാതം സംഭവിച്ച ഇവരെ അതീവ ഗുരുതരാവസ്ഥയിൽ വാട്ടർലൂ റീജിയനൽ ഹെൽത്ത് നെറ്റ്‌വർക്കിൽ പ്രവേശിപ്പിച്ചു. കാനഡ സന്ദർശിക്കുമ്പോൾ എടുക്കേണ്ട ‘വിസിറ്റർ ഇൻഷുറൻസ്’ ഇവർ എടുത്തിരുന്നില്ല. കാനഡയിലെ പൗരന്മാരല്ലാത്തവർക്ക് ഇവിടുത്തെ സൗജന്യ ആരോഗ്യ സേവനം ലഭിക്കില്ല എന്നതിനാലാണ് ഇത്രയും വലിയ തുക ബില്ലായി വന്നത്. ആശുപത്രി അധികൃതർ 10 ശതമാനം ഇളവ് നൽകിയെങ്കിലും ബാക്കി തുക 83.6 ലക്ഷം രൂപ കുടുംബം അടയ്‌ക്കേണ്ടി വന്നു. മകൻ നവീദ് ഇതിനോടകം തന്നെ 55,000 ഡോളർ അടച്ചു കഴിഞ്ഞു. ബാക്കി തുക കണ്ടെത്താൻ വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. തന്റെ സമ്പാദ്യം മുഴുവൻ തീർന്നുവെന്നും ഇനി എന്തുചെയ്യണമെന്ന് അറിയില്ലെന്നും നവീദ് പറയുന്നു.

അതേ സമയം കാനഡ സന്ദർശിക്കുന്നവർ ടൂറിസ്റ്റ് വിസയിലോ സൂപ്പർ വിസയിലോ വരുന്നവരാണെങ്കിൽ നിർബന്ധമായും വിസിറ്റർ ടു കാനഡ ഇൻഷുറൻസ് എടുത്തി രിക്കണമെന്ന് വിദഗ്‌ദ്ധർ മുന്നറിയിപ്പ് നൽകി. ചെറിയൊരു പ്രീമിയം തുക ലാഭിക്കാൻ നോക്കുന്നത് ഇതുപോലെയുള്ള വലിയ സാമ്പത്തിക ബാധ്യതകളിലേക്ക് നയിക്കും. കാനഡയിലെ ചികിത്സാ ചെലവ് വളരെ കൂടുതലായതിനാൽ തന്നെ സന്ദർശകർക്കായി പ്രത്യേകം ഇൻഷുറൻസ് പോളിസികൾ ലഭ്യമാണ്. ഇത് എടുത്തിരുന്നെങ്കിൽ ബഷീറാന്റെ ചികിത്സാ ചെലവ് പൂർണ്ണമായും ഇൻഷുറൻസ് കമ്പനി വഹിക്കുമായിരുന്നു.
