വൻകൂവർ: ബ്രിട്ടിഷ് കൊളംബിയ കോക്വിറ്റ്‌ലാമിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ വീടുകളിൽ കുടിങ്ങിയ ആറ് പേരെ രക്ഷപ്പെടുത്തി. പൈപ്പ്‌ലൈൻ റോഡിലെ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിന് സമീപം പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. മലവെള്ളത്തോടൊപ്പം ഒഴുകിയെത്തിയ മണ്ണും അവശിഷ്ടങ്ങളും വീടുകൾക്ക് മുൻപിലെ റോഡിൽ കുന്നുകൂടിയതോടെ ഇവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുകയായിരുന്നെന്ന് കോക്വിറ്റ്‌ലാം ആർസിഎംപി പറഞ്ഞു.കോക്വിറ്റ്‌ലാം സെർച്ച് ആൻഡ് റെസ്ക്യൂ (SAR) വിഭാഗം ഹെലികോപ്റ്ററും അത്യാധുനിക സജ്ജീകരണങ്ങളും ഉപയോഗിച്ചാണ് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ആറ് പേർക്കൊപ്പം രണ്ട് നായ്ക്കളെയും ഒരു പൂച്ചയെയും രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

മണ്ണിടിച്ചിലിനെത്തുടർന്ന് മേഖലയിലെ വൈദ്യുതി ലൈനുകൾ തകരുകയും വ്യാപകമായ വൈദ്യുതി തടസ്സം നേരിടുകയും ചെയ്തതായി ബിസി ഹൈഡ്രോ അറിയിച്ചു. റോഡിൽ മണ്ണും മരങ്ങളും വീണുകിടക്കുന്നതിനാൽ പൈപ്പ്‌ലൈൻ റോഡിലൂടെയുള്ള ഗതാഗതം പൊലീസ് പൂർണ്ണമായും നിരോധിച്ചു. നിലവിൽ ഭൂമി അസ്ഥിരമായി തുടരുന്നതിനാൽ അറ്റകുറ്റപ്പണികൾക്കായി ജീവനക്കാർക്ക് അപകടസ്ഥലത്തേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ജിയോടെക്നിക്കൽ വിദഗ്ധർ സ്ഥലം പരിശോധിച്ച ശേഷം മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കൂ എന്ന് ബിസി ഹൈഡ്രോ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബ്രിട്ടിഷ് കൊളംബിയൻ തീരത്ത് തുടരുന്ന കനത്ത മഴയാണ് മണ്ണിടിച്ചലിന് കാരണമായത്. മേഖലയിൽ അറ്റ്‌മോസ്ഫെറിക് റിവർ (Atmospheric River) പ്രതിഭാസം തുടരുന്നതിനാൽ വരും ദിവസങ്ങളിലും കനത്ത ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെട്രോ വൻകൂവർ ഉൾപ്പെടെയുള്ള തെക്കൻ തീരപ്രദേശങ്ങളിൽ പ്രളയ മുന്നറിയിപ്പ് നിലവിലുണ്ട്. നദികളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നദിക്കരകളിലേക്ക് പോകരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
