സോഷ്യൽ മീഡിയയിലെ തെറ്റായ വിവരങ്ങൾ വിശ്വസിച്ച് സുപ്രീം കോടതി പരിസരത്ത് വിവാഹം കഴിക്കാനെത്തിയ കമിതാക്കളുടെ വാർത്ത നിയമവൃത്തങ്ങളെപ്പോലും അമ്പരപ്പിച്ചു. സുപ്രീം കോടതിയിൽ വെച്ച് വിവാഹം നടത്താമെന്നും ചീഫ് ജസ്റ്റിസ് നേരിട്ട് സുരക്ഷ ഉറപ്പാക്കുമെന്നുമുള്ള വീഡിയോകൾ കണ്ടാണ് ബിഹാർ സ്വദേശിനിയായ പത്തൊൻപതുകാരിയും ഉത്തർപ്രദേശ് സ്വദേശിയായ ഇരുപത്തിരണ്ടുകാരനും ഡൽഹിയിലെത്തിയത്.
വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഒളിച്ചോടിയ കമിതാക്കൾ സുപ്രീം കോടതിയുടെ പാർക്കിങ് ഏരിയയിൽ നിർക്കുമ്പോൾ ആണ് ഒരു അഭിഭാഷകന്റെ ശ്രദ്ധയിൽപ്പെടുന്നത്. കോടതിയിൽ വെച്ച് വിവാഹം നടക്കുമെന്നും ചീഫ് ജസ്റ്റിസിന്റെ വസതിയിൽ അഭയം ലഭിക്കുമെന്ന റിൽ കണ്ട് വിവാഹം കഴിക്കാൻ എത്തിയതാണ് തങ്ങൾ എന്ന് അവർ അഭിഭാഷകനോട് പറഞ്ഞു. തുടർന്ന് അഭിഭാഷക വഴി ഇവർ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ സംരക്ഷണത്തിനായി അപേക്ഷ നൽകി.

പെൺകുട്ടിയുടെ വീട്ടുകാർ ഇരുപത്തിരണ്ടുകാരനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി അഭിഭാഷക കോടതിയെ അറിയിച്ചു. സംരക്ഷണം തേടി തിലക് മാർഗ് പോലീസ് സ്റ്റേഷനിൽ പോയെങ്കിലും പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതായും ഇവർ ആരോപിക്കുന്നുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് സുപ്രീം കോടതിയിൽ വിവാഹം നടത്തികൊടുക്കും എന്ന തെറ്റായ വിവരങ്ങൾ ലഭിച്ചതെന്ന് അഭിഭാഷക കോടതിയെ അറിയിച്ചു.
വിഷയം കേട്ട ചീഫ് ജസ്റ്റിസ്, ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഹൈക്കോടതികൾക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കി. ആദ്യം ഡൽഹി ഹൈക്കോടതിയെ സമീപിക്കാനാണ് കോടതി നിർദ്ദേശിച്ചത്. ഹൈക്കോടതിയിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ മാത്രം സുപ്രീം കോടതിയെ സമീപിക്കാൻ കമിതാക്കൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു. ഹൈക്കോടതി രജിസ്ട്രാറുമായി ബന്ധപ്പെട്ട് ഇവർക്ക് ആവശ്യമായ സഹായം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിലെ തെറ്റായ നിയമോപദേശങ്ങൾ വിശ്വസിച്ച് ആളുകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് വിചിത്രമാണെന്ന് കോടതി പറഞ്ഞു. സോഷ്യൽ മീഡിയയിലെ ‘തള്ളുകൾ’ വിശ്വസിച്ച് കല്യാണം കഴിക്കാൻ ഓടുന്നതിന് മുൻപ് സത്യമെന്താണെന്ന് ഒന്ന് ആലോചിക്കുന്നത് നല്ലതാണെന്നാണ് കോടതി പറഞ്ഞു.
