റെജൈന : കാട്ടുതീ പ്രതിരോധത്തിനായി പ്രവിശ്യാ ബജറ്റിൽ ഈ വർഷം കൂടുതൽ തുക വകയിരുത്തിയതായി സസ്കാച്വാൻ സർക്കാർ അറിയിച്ചു. കാട്ടുതീയെ ചെറുക്കുന്നതിനായി സസ്കാച്വാൻ പബ്ലിക് സേഫ്റ്റി ഏജൻസിക്ക് (SPSA) രണ്ടു കോടി ഡോളർ അധികമായ നീക്കിവെച്ചിട്ടുണ്ട്. ഇതോടെ ഏജൻസിക്കുള്ള മൊത്തം തുക 14 കോടി ഡോളറായി വർധിച്ചു. ഈ ധനസഹായം നാല് എയർടാങ്കർ വിമാനങ്ങൾ വാങ്ങാൻ SPSA-യെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് അനുവദിച്ചിരിക്കുന്നത്. 2025 ലെ കാട്ടുതീ സീസണിൽ പ്രവിശ്യ കനത്ത തിരിച്ചടി നേരിട്ടിരുന്നു. കൂടാതെ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

കൂടാതെ 2026-27 ബജറ്റിൽ വളണ്ടിയർ ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സ് ടാക്സ് ക്രെഡിറ്റ് 3,000 ഡോളറിൽ നിന്ന് 6,000 ഡോളറായി ഇരട്ടിയാക്കുമെന്ന് ധനമന്ത്രി ജിം റൈറ്റർ അറിയിച്ചു. വോളണ്ടിയർ ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സ് ടാക്സ് ക്രെഡിറ്റ് വർധന സഹായകരമാണെന്ന് പ്രിൻസ് ആൽബർട്ട് ഗ്രാൻഡ് കൗൺസിൽ (പിഎജിസി) ഫോറസ്ട്രി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ് പറയുന്നു. എന്നാൽ, തയ്യാറെടുപ്പ്, പ്രതിരോധം, അഗ്നിശമന സേനാംഗങ്ങളുടെ നിലനിർത്തൽ എന്നിവയ്ക്കായി കൂടുതൽ പണം ചെലവഴിക്കേണ്ടി വരുമെന്നും സംഘടന അറിയിച്ചു.
