ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി അടച്ചിട്ടില്ലെന്നും തങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ തയ്യാറാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഹോർമുസ് കടലിടുക്ക് എല്ലാ രാജ്യങ്ങൾക്കുമായി അടച്ചിട്ടു എന്ന പ്രചാരണം തെറ്റാണെന്നും ടെഹ്റാനുമായി ബന്ധപ്പെടുന്ന കപ്പലുകൾക്ക് യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാനെ ആക്രമിക്കുന്ന ശത്രുരാജ്യങ്ങളുടെയും തങ്ങളോട് ശത്രുത പുലർത്തുന്നവരുടെയും കപ്പലുകൾക്ക് മാത്രമാണ് ഈ പാതയിലൂടെ നിയന്ത്രണമുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. മറ്റു രാജ്യങ്ങൾക്ക് ഈ കടലിടുക്കിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാം. എന്നാൽ യാത്ര സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ കപ്പലുകൾ ഇറാൻ അധികൃതരുമായി മുൻകൂട്ടി ബന്ധപ്പെടേണ്ടതുണ്ട്. ഈ പാതയിലൂടെയുള്ള സഞ്ചാരം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറുള്ളവർക്ക് എല്ലാവിധ സുരക്ഷയും ഇറാൻ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് ആഗോള എണ്ണ വിപണിയെയും മറ്റ് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെയും ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ പുതിയ വിശദീകരണം പുറത്തുവരുന്നത്. തങ്ങളുമായി നയതന്ത്ര തലത്തിൽ ചർച്ചകൾക്ക് തയ്യാറാകുന്ന രാജ്യങ്ങൾക്ക് മുൻഗണന നൽകുമെന്ന സൂചനയാണ് ഇതിലൂടെ ഇറാൻ നൽകുന്നത്. മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ ഇത്തരം ചർച്ചകൾ സഹായിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ.
