വൻകൂവർ: സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് കൊളംബിയയിൽ ജോലി ചെയ്യുന്ന മിഡ്‌വൈഫിന് തൊഴിൽ അനുമതി നിഷേധിച്ചു. ബ്രിട്ടീഷ് പൗരത്വമുള്ള, ഇംഗ്ലീഷ് മാതൃഭാഷയായ ഹെതർ ഗിൽക്രിസ്റ്റിനാണ് ഭാഷാ പരീക്ഷാഫലം ഹാജരാക്കിയില്ലെന്ന പേരിൽ വർക്ക് പെർമിറ്റ് നിഷേധിച്ചത്. ഇതോടെ അവരുടെ രോഗികളും സഹ പ്രവർത്തകരും കടുത്ത ആശങ്കയിലായി. ഇംഗ്ലീഷ് മാതൃഭാഷയായ ഗിൽക്രിസ്റ്റിനോട് ഇമിഗ്രേഷൻ വിഭാഗം ഭാഷാ പരീക്ഷ എഴുതാൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലൈയിൽ പരീക്ഷ പൂർത്തിയാക്കിയെങ്കിലും, അപേക്ഷാ പോർട്ടലിൽ റിസൾട്ട് അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ഫലം സമർപ്പിച്ചില്ല എന്ന കാരണം പറഞ്ഞ് ഇമിഗ്രേഷൻ വകുപ്പ് (IRCC) അവരുടെ വർക്ക് പെർമിറ്റ് റദ്ദാക്കി. ഇതോടെ അവർക്ക് പ്രാക്ടീസ് നിറുത്തേണ്ടി വന്നു.

സ്കോട്ട്ലൻഡിൽ നിരവധി മിഡ്‌വൈഫുകൾക്ക് പരിശീലനം നൽകിയ പരിചയസമ്പന്നയായ ഒരു ആരോഗ്യ പ്രവർത്തകയെ ഇത്തരം നിസ്സാര കാരണങ്ങൾ പറഞ്ഞ് പുറത്താക്കുന്നത് നീതിയല്ലെന്ന് ചൂണ്ടിക്കാട്ടി Change.org-ൽ നിവേദനം ആരംഭിച്ചു. 1,700-ലധികം ആളുകൾ ഇതിൽ ഒപ്പിട്ടു. ബ്രിട്ടീഷ് കൊളംബിയയിൽ ഗൈനക്കോളജിസ്റ്റുകളുടെയും മിഡ്‌വൈഫുമാരുടെയും കടുത്ത ദൗർലഭ്യം നേരിടുന്ന സമയത്താണ് ഈ നടപടി. അമേരിക്കയിൽ നിന്ന് ആരോഗ്യപ്രവർത്തകരെ എത്തിക്കാൻ ശ്രമിക്കുന്ന സർക്കാർ, ഇവിടെയുള്ളവരെ പുറത്താക്കുന്നത് എന്ത് യുക്തിയാണ് എന്നാണ് ഗിൽക്രിസ്റ്റിൻ്റെ ചോദ്യം. ഇവിടെ പുതിയ ജീവിതം തുടങ്ങാൻ ഇതിനോടകം 60,000 ഡോളറോളം അവർ ചെലവാക്കിക്കഴിഞ്ഞു.
