കാൽഗറി: ആൽബർട്ടയിൽ ഇന്ധന നികുതിയിൽ ഉടൻ ഇളവുകൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന് പ്രീമിയർ ഡാനിയൽ സ്മിത്ത് . ശനിയാഴ്ച തന്റെ റേഡിയോ പരിപാടിയിലൂടെയാണ് പ്രീമിയർ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ലിറ്ററിന് 1.60 ഡോളറോളമാണ് ഇന്ധനവില. യുഎസ് – ഇറാൻ യുദ്ധത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വില വർധിക്കുന്നതാണ് ഇതിന് കാരണമെന്നും ആഗോള സാഹചര്യങ്ങൾ തന്റെ നിയന്ത്രണത്തിലല്ലെന്നും സ്മിത്ത് പറഞ്ഞു. ഇന്ധന നികുതിയിൽ വരുത്തുന്ന കുറവ് ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

പ്രവിശ്യയിലെ ഇന്ധന നികുതി ആശ്വാസ പദ്ധതി പ്രകാരം ഡബ്ല്യു.ടി.ഐ (WTI) ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിൽ എത്തുമ്പോഴാണ് ഇളവുകൾ അനുവദിക്കുന്നത്. എന്നാൽ 2025-26 സാമ്പത്തിക വർഷത്തിൽ ആൽബർട്ട ഏകദേശം 10 ബില്യൺ ഡോളറിന്റെ കമ്മി നേരിടുകയാണെന്ന് സ്മിത്ത് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തെ കടുത്ത സാമ്പത്തിക കമ്മി നിലനിൽക്കുന്നതിനാൽ ധൃതിപിടിച്ച് തീരുമാനങ്ങൾ എടുക്കാനാകില്ലെന്നും വരുമാനം വർധിക്കുന്നതിനനുസരിച്ച് ആശ്വാസ പദ്ധതികൾ ആലോചിക്കുമെന്നും പ്രീമിയർ വ്യക്തമാക്കി.
വൈദ്യുതി, ഗാർഹിക ഹീറ്റിംഗ് എന്നിവയുടെ നിരക്കുകൾ കുറയ്ക്കാൻ ഫെഡറൽ കാർബൺ ടാക്സ് നീക്കം ചെയ്തതുൾപ്പെടെയുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രീമിയർ പറഞ്ഞു. പെട്രോൾ പമ്പുകൾ അമിതവില ഈടാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സർവീസ് ആൽബർട്ട മന്ത്രി ഡെയ്‌ൽ നല്ലിക്ക് നിർദ്ദേശം നൽകുമെന്നും അവർ അറിയിച്ചു. വിദേശ രാജ്യങ്ങളിലെ സംഘർഷങ്ങൾ എത്രകാലം നീളുമെന്ന് പ്രവചിക്കാനാവില്ലെന്നും ഇന്ധനവില വർധന മൂലം പ്രയാസമനുഭവിക്കുന്നവർക്ക് ഭാവിയിൽ കൂടുതൽ സഹായങ്ങൾ നൽകുന്നത് പരിഗണിക്കുമെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.
