അമ്പലപ്പുഴ: മുഖ്യമന്ത്രിയുടെ ചെറ്റത്തരം പരാമർശത്തിന് മറുപടിയുമായി ജി. സുധാകരൻ. ചെറ്റ എന്നുവിളിച്ചതിൽ താൻ അഭിമാനം കൊള്ളുന്നതായി അദ്ദേഹം പറഞ്ഞു. സുധാകരൻ കാട്ടിയത് ചെറ്റത്തരമാണെന്ന് ചാനൽ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ജനറൽബോഡി യോഗത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.
ചെറ്റപ്പുരകളുടെ പ്രതീകമാണ് ചെറ്റ. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണ്. ചെറ്റ എന്നാൽ അടിസ്ഥാനവർഗത്തിന്റെ പുരയാണ്. ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് എന്നെ ചെറ്റ എന്ന് വിളിച്ചതുവഴി മുഖ്യമന്ത്രി ചെയ്തത്. 18 വയസുവരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് ഞാൻ താമസിച്ചത്. ചാണകത്തിണ്ണയിലാണ് കഴിഞ്ഞത്. മുഖ്യമന്ത്രിക്ക് മലയാളഭാഷയുടെ അർഥഭേദങ്ങൾ അറിയില്ല. അദ്ദേഹം നിഘണ്ടു വായിച്ചിട്ടില്ല. മുഖ്യമന്ത്രിയെ വിമർശിക്കും എന്നാൽ താൻ ചീത്തപറയില്ല. അതെന്റെ ഗുരുത്വമാണ്. ചെറ്റ എന്നല്ല ഇനി വറ്റ മത്സ്യം എന്നുവിളിച്ചാലും താൻ ചീത്തപറയില്ല.

തനിക്ക് പാർലമെന്ററി വ്യാമോഹമാണെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞുവെന്നാണ് കേട്ടത്. മുഖ്യമന്ത്രി ഒൻപതുതവണ മത്സരിച്ചു. ആ മണ്ഡലത്തിൽ ഇതുവരെ ആരും തോറ്റിട്ടില്ല. ആരും ജയിക്കാൻ കഴിയുന്ന മണ്ഡലത്തിൽ നിന്നാൽ ആർക്കും ജയിക്കാം. അതുകൊണ്ടാണ് മുഖ്യമന്ത്രിയും ജയിച്ചത്. ആലപ്പുഴ പോലെയല്ല കണ്ണൂർ. അവിടെ ആരുനിന്നാലും ജയിക്കും. മരിക്കുന്നതുവരെ എ.കെ.ജി. പാർലമെന്റംഗമായിരുന്നല്ലോ. രണ്ടുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്നു പറയുന്നവരുടെ കൂടെയുള്ള ഒരാൾ ആറാംതവണ മത്സരിക്കാൻ ആലുവ മണൽപ്പുറത്ത് പോയിരിക്കുകയാണ്. മുഖത്തെ സൗന്ദര്യമല്ല പൊതുപ്രവർത്തകന്റെ യോഗ്യത. ആത്മാർഥതയും മനസിന്റെ സൗന്ദര്യവുമാണ് ജനങ്ങൾ വിലയിരുത്തുന്നതെന്നും സുധാകരൻ പറഞ്ഞു.
