ഹവാന: കടുത്ത ഇന്ധനപ്രതിസന്ധിയെത്തുടര്‍ന്ന് ക്യൂബയിലുടനീളം വീണ്ടും സമ്പൂര്‍ണ്ണ വൈദ്യുതി തടസ്സം. ദേശീയ വൈദ്യുത ശൃംഖല (National Grid) പൂര്‍ണ്ണമായും തകരാറിലായതോടെ ഒരു കോടിയിലധികം ജനങ്ങളാണ് ഇരുട്ടിലായത്. വൈദ്യുതി സംവിധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയാണെന്ന് ക്യൂബന്‍ ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയും സമാനമായ രീതിയില്‍ രാജ്യം ഇരുട്ടിലായിരുന്നു.
വെനസ്വേലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതാണ് ക്യൂബയെ ഈ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. ഇന്ധനക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ പ്രധാന താപനിലയങ്ങളെല്ലാം പ്രവര്‍ത്തനരഹിതമായി.

ഊര്‍ജ്ജ പ്രതിസന്ധിക്കിടയിലും അമേരിക്കയുമായുള്ള രാഷ്ട്രീയ പോര് കടുപ്പിക്കുകയാണ് ക്യൂബ. ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനലിനെ മാറ്റാന്‍ അമേരിക്ക നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ക്യൂബയുടെ രാഷ്ട്രീയ സംവിധാനം അമേരിക്കയ്ക്ക് മുന്നില്‍ അടിയറവ് വെക്കില്ലെന്ന് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാര്‍ലോസ് ഫെര്‍ണാണ്ടസ് ഡി കോസിയോ വ്യക്തമാക്കി. ക്യൂബയ്ക്കെതിരെ അമേരിക്കന്‍ ആക്രമണം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനല്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതിഷേധസൂചകമായി ഹവാനയിലെ അമേരിക്കന്‍ എംബസിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഇന്ധനം എത്തിക്കുന്നത് ക്യൂബന്‍ അധികൃതര്‍ തടഞ്ഞു. അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ സഹായവുമായി റഷ്യ രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇന്ധനവുമായി രണ്ട് റഷ്യന്‍ കപ്പലുകള്‍ ക്യൂബന്‍ തീരത്തെത്തുമെന്നാണ് വിവരം.
