Monday, March 23, 2026

ഹിസ്ബുള്ളയുമായി ബന്ധം; കനേഡിയൻ കമ്പനിക്കെതിരെ അമേരിക്കൻ ഉപരോധം

വൻകൂവർ: ബ്രിട്ടിഷ് കൊളംബിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിക്ക് ഭീകര സംഘടനയായ ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്ക് വേണ്ടി ഫണ്ട് ശേഖരണം നടത്തിയതിനാണ് ‘സെവൻ സീസ് ഫോർ ഇന്റർനാഷണൽ ട്രേഡിങ് ആൻഡ് ലോജിസ്റ്റിക്സ്’ എന്ന കമ്പനിക്കെതിരെ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് നടപടിയെടുത്തത്. ഹിസ്ബുള്ള സാമ്പത്തിക സഹായിയായ അലാ ഹസ്സൻ ഹാമി നയിക്കുന്ന 16 കമ്പനികളുടെയും വ്യക്തികളുടെയും ശൃംഖലയിൽ ഈ കനേഡിയൻ കമ്പനിയും ഉൾപ്പെടുന്നുണ്ട്.

ഹാമിയും കുടുംബാംഗങ്ങളും അടുത്ത കൂട്ടാളികളും ചേർന്ന് നടത്തുന്ന ഈ ശൃംഖല ഹിസ്ബുള്ളയ്ക്കായി 10 കോടി ഡോളറിലധികം സമാഹരിച്ചതായാണ് യുഎസ് സർക്കാർ വ്യക്തമാക്കുന്നത്. ഖത്തർ ആസ്ഥാനമായുള്ള റൗഫ് ഫാദലാണ് സെവൻ സീസിന്റെ സ്ഥാപകൻ. ഹാമിക്ക് ഹിസ്ബുള്ളയുമായി ബന്ധമുള്ള നിരവധി കമ്പനികളുണ്ടെന്നും, പണം വെളുപ്പിക്കുന്നതിനും മറ്റുമായി ബന്ധുക്കളെയും കൂട്ടാളികളെയും മുൻനിർത്തിയാണ് ഇയാൾ ഈ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഈ ഉപരോധം നിലവിൽ വന്നതോടെ സെവൻ സീസ് കമ്പനിക്ക് അമേരിക്കയിൽ പ്രവർത്തിക്കുന്നതിനും യുഎസ് കമ്പനികളുമായോ വ്യക്തികളുമായോ ഇടപാടുകൾ നടത്തുന്നതിനും വിലക്കുണ്ടാകും. 1982-ൽ സ്ഥാപിതമായ ഹിസ്ബുള്ളയെ കാനഡയും ഒരു ഭീകര സംഘടനയായാണ് കണക്കാക്കുന്നത്. ലോകത്തിലെ ഏറ്റവും സാങ്കേതിക ശേഷിയുള്ള ഭീകര ഗ്രൂപ്പുകളിൽ ഒന്നായാണ് പബ്ലിക് സേഫ്റ്റി കാനഡ ഹിസ്ബുള്ളയെ വിശേഷിപ്പിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!