മൺട്രിയോൾ: അന്താരാഷ്ട്ര ലഹരി മരുന്ന് സംഘവുമായി ബന്ധപ്പെട്ട് കെബെക്കിൽ നിന്നുള്ള മൂന്ന് പേരെ പിടികൂടി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP). ‘പ്രോജക്ട് കാഷേ’ (Project Cache) എന്ന പേരിൽ നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിൽ പൊലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര തലത്തിൽ കൊക്കെയ്ൻ കടത്തുന്ന വൻ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ നീക്കത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.
Saint-Jean-sur-Richelieu വിൽ നിന്നുള്ള മാത്യു പ്രൊവോസ്റ്റ് (38), ബ്രോസാർഡ് സ്വദേശി യിസ്മായേൽ റോഡ്രിഗസ് ഡാ കോസ്റ്റ (30) എന്നിവരാണ് ലഹരിമരുന്ന് ഇറക്കുമതി ചെയ്യാൻ ഗൂഢാലോചന നടത്തിയതിനും കൈവശം വച്ചതിനും പ്രധാനമായും പ്രതിചേർക്കപ്പെട്ടത്. ഇവർക്ക് പുറമെ മൺട്രിയോൾ മേഖലയിൽ ലഹരിമരുന്ന് എത്തിച്ചുകൊടുക്കുന്നതിൽ പങ്കാളിയായ കാരിഗ്നൻ സ്വദേശി അഹമ്മദ് ഇബാദ് ഇബാദിയും (28) പിടിയിലായിട്ടുണ്ട്. ഇവരെ ലോംഗ്യുവിൽ കോടതിയിൽ ഹാജരാക്കും.

പെറുവിലെ നാഷണൽ പൊലീസ് നടത്തിയ സമാന്തര അന്വേഷണത്തിൽ ഇതേ സംഘത്തിൽപ്പെട്ട ഫ്രെഡറിക് ഡെവാൾഡ്, ഫ്രാൻസിസ് ടൗപിൻ-ബെർഗെവിൻ എന്നീ രണ്ട് കനേഡിയൻ പൗരന്മാരെ നേരത്തെ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. പെറുവിൽ നിന്ന് കാനഡയിലേക്ക് നേരിട്ട് കൊക്കെയ്ൻ എത്തിക്കുന്ന അന്താരാഷ്ട്ര മാഫിയയുടെ ഭാഗമായാണ് ഈ സംഘം പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
