ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് റദ്ദാക്കൽ നിയമങ്ങളിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനും ടിക്കറ്റ് ബുക്കിങിലെ സുതാര്യത വർദ്ധിപ്പിക്കുന്നതിനുമായി അഞ്ച് പ്രധാന പരിഷ്കാരങ്ങളാണ് റെയിൽവേ നടപ്പിലാക്കുന്നത്.
ഉറപ്പായ ടിക്കറ്റുകൾ ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ ഇനി മുതൽ പണം തിരികെ ലഭിക്കില്ല. അവസാന നിമിഷം ടിക്കറ്റുകൾ റദ്ദാക്കുന്നത് ഒഴിവാക്കാനും മറ്റ് യാത്രക്കാർക്ക് സീറ്റ് ഉറപ്പാക്കാനുമാണ് ഈ കർശന നടപടി.
ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ യാത്രക്കാർക്ക് തങ്ങളുടെ യാത്രാ ക്ലാസ് മാറ്റാനും ബോർഡിങ് പോയിന്റിൽ മാറ്റം വരുത്താനും സാധിക്കും. മുൻപ് ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ് മാത്രമേ ഇത് സാധ്യമായിരുന്നുള്ളൂ.

അതേസമയം,ചരക്ക് നീക്കം ശക്തമാക്കുന്നതിന് വേണ്ടിയുള്ള പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഉപ്പ്, വാഹനങ്ങൾ എന്നിവയുടെ ഗതാഗതം വേഗത്തിലാക്കാൻ പുതിയ തരം വാഗണുകൾ റെയിൽവേ അവതരിപ്പിക്കും. റെയിൽവേ നിർമ്മാണ പദ്ധതികളുടെയും സേവനങ്ങളുടെയും നിലവാരം ഉയർത്തുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുമെന്നും മന്ത്രി അറിയിച്ചു. റെയിൽവേ ശൃംഖല നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പരിഷ്കാരങ്ങൾ ഉടൻ നിലവിൽ വരുന്നത്.
മുൻപ് കൗണ്ടർ ടിക്കറ്റുകൾ റദ്ദാക്കണമെങ്കിൽ യാത്ര തുടങ്ങുന്നതോ അവസാനിക്കുന്നതോ ആയ സ്റ്റേഷനിൽ തന്നെ പോകണമായിരുന്നു. എന്നാൽ ഇനി മുതൽ രാജ്യത്തെ ഏത് റെയിൽവേ സ്റ്റേഷനിലെയും കൗണ്ടറുകളിൽ ടിക്കറ്റ് നൽകി പണം കൈപ്പറ്റാം. ഇ-ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ മുൻപ് പണം തിരികെ ലഭിക്കാൻ ‘ടിക്കറ്റ് ഡെപ്പോസിറ്റ് രസീത്’ ഫയൽ ചെയ്യേണ്ടി വരുമായിരുന്നു. എന്നാൽ പുതിയ പരിഷ്കാരം അനുസരിച്ച് ഇതിന്റെ ആവശ്യമില്ല. ടിക്കറ്റ് റദ്ദാക്കിയാലുടൻ പണം ഓട്ടോമാറ്റിക്കായി നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തും.
