ന്യൂയോർക്ക്: ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ വിമാനവും ഫയർ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. അപകടസമയത്ത് റൺവേയിലെ തടസ്സങ്ങൾ തിരിച്ചറിയേണ്ട റൺവേ വാണിംഗ് സിസ്റ്റം പ്രവർത്തി ച്ചിരുന്നില്ലെന്ന് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) അറിയിച്ചു.
ഫയർ ട്രക്കിൽ വിമാനങ്ങൾക്ക് സിഗ്നൽ നൽകുന്ന ട്രാൻസ്‌പോണ്ടർ ഇല്ലാതിരുന്നതാണ് അപകടത്തിന് പ്രധാന കാരണമായത്. ഇതുമൂലം വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് റൺവേയിൽ ട്രക്ക് ഉള്ള വിവരം കൺട്രോൾ ടവറിലെ മുന്നറിയിപ്പ് സംവിധാനത്തിൽ തെളിഞ്ഞില്ല. വിമാനം ലാൻഡ് ചെയ്യാൻ വെറും ഏകദേശം 20 സെക്കൻഡ് മുമ്പ് 100 അടി മാത്രം ഉയരത്തിൽ നിൽക്കുമ്പോഴാണ്എയർ ട്രാഫിക് കൺട്രോളർ ട്രക്കിന് റൺവേ മുറിച്ചുകടക്കാൻ അനുമതി നൽകിയത്. ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തിൽ വിമാനത്തിന്റെ രണ്ട് പൈലറ്റുമാരാണ് കൊല്ലപ്പെട്ടത്. മൺട്രിയോളിൽ നിന്ന് 70-ലധികം യാത്രക്കാരുമായി എത്തിയതായിരുന്നു വിമാനം. പരുക്കേറ്റ 40-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എയർ ട്രാഫിക് കൺട്രോളർമാരുടെ ഭാഗത്തുനിന്നുണ്ടായ ജോലിഭാരവും ശ്രദ്ധക്കുറവും പരിശോധിക്കുമെന്ന് NTSB ചെയർപേഴ്സൺ ജെന്നിഫർ ഹോമെൻഡി വ്യക്തമാക്കിയിരുന്നു. വിമാനത്താവള പരിസരങ്ങളിലെ വാഹനങ്ങളിൽ ട്രാൻസ്‌പോണ്ടറുകൾ വേണമെന്ന് എൻടിഎസ്‌ബി ശുപാർശ ചെയ്തിട്ടില്ലെങ്കിലും, അവ നിർബന്ധമായും ഉണ്ടായിരിക്കണമെന്നും ഹോമൻഡി പറഞ്ഞു.

അപകടസമയത്ത് കൺട്രോൾ ടവറിൽ രണ്ട് കൺട്രോളർമാർ ഡ്യൂട്ടിയിലുണ്ടായിരുന്നു, ഇത് സാധാരണയായി രാത്രി വൈകിയുള്ള ഷിഫ്റ്റിൽ സംഭവിക്കുന്ന കാര്യമാണെന്നും അവർ പറഞ്ഞു. അപകടം നടക്കുമ്പോൾ രണ്ട് കൺട്രോളർമാരും അവരുടെ ഷിഫ്റ്റിൽ നേരത്തെ എത്തിയിരുന്നു. വിമാനത്തിലെ ബ്ലാക്ക് ബോക്സ് വിവരങ്ങൾ ഉടൻ വിലയിരുത്തും. അപകടത്തെത്തുടർന്ന് ലാഗ്വാർഡിയ വിമാനത്താവളത്തിൽ നൂറിലധികം വിമാന സർവീസുകൾ റദ്ദാക്കി. റൺവേയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ തുടരുകയാണ്. FlightAware.com പ്രകാരം ചൊവ്വാഴ്ച വിമാനത്താവളത്തിലെ നാലിലൊന്ന് വിമാനങ്ങളും റദ്ദാക്കപ്പെട്ടിരുന്നു. ശരാശരി നാല് മണിക്കൂറിലധികം കാലതാമസം പല സർവീസുകൾക്കും നേരിട്ടു. എന്നാൽ യുഎസിലുടനീളമുള്ള മറ്റു വിമാനത്താവളങ്ങളിൽ ഇത് ബാധിച്ചില്ല.
