കാൽഗറി: കാനഡയിലെ കാൽഗറി സിറ്റി കൗൺസിൽ അംഗങ്ങൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ കൗൺസിലർ ആന്ദ്രേ ഷാബോട്ടിന്റെ വസതിയിൽ റെയ്ഡ് നടത്തി RCMP. റെയ്ഡിൽ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് സെർച്ച് വാറന്റുമായി പൊലീസ് ഷാബോട്ടിന്റെ വീട്ടിലെത്തിയത്. റെയ്ഡിൽ അത്ഭുതപ്പെട്ടെന്നും എന്നാൽ അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഒളിക്കാൻ ഒന്നുമില്ല, പൊലീസ് ആവശ്യപ്പെട്ട രേഖകളും ഫോണുകളും നൽകിയിട്ടുണ്ടെന്നും ഷാബോട്ട് വ്യക്തമാക്കി. മുൻ വാർഡ് 4 കൗൺസിലർ ഷോൺ ചുവിന്റെ വസ്തുവകകളിലും പൊലീസ് പരിശോധന നടത്തി. ഒരു പ്രാദേശിക ബിസിനസ് സ്ഥാപനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്നാണ് സൂചന.

2025 ഒക്ടോബറിൽ കാൽഗറി പൊലീസിന് ലഭിച്ച പരാതിയാണ് ഇപ്പോൾ ആർ.സി.എം.പിയുടെ ഫെഡറൽ പൊലീസിങ് വിഭാഗം അന്വേഷിക്കുന്നത്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട അതീവ ഗൗരവമുള്ള കേസായതിനാലാണ് കേന്ദ്ര ഏജൻസി നേരിട്ട് രംഗത്തെത്തിയത്. നിലവിലെ മേയർ ജെറോമി ഫർക്കാസിനെ പെലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. നിയമപരമായ നടപടികൾ തുടരുന്നതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് മേയർ അറിയിച്ചു.
