ഇസ്ലാമാബാദ്: ഇറാൻ-അമേരിക്കൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി പാക്കിസ്ഥാൻ രംഗത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് വേദിയാകാൻ സന്നദ്ധമാണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. അമേരിക്കൻ പക്ഷത്തുനിന്ന് ചീഫ് നെഗോഷ്യേറ്ററായി വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പങ്കെടുക്കണമെന്ന താത്‌പര്യവുമാണ് പാക്കിസ്ഥാൻ മുന്നോട്ടുവയ്‌ക്കുന്നത്. അതേ സമയം ട്രംപിന്റെ മധ്യേഷ്യൻ പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫിനോടോ മരുമകൻ ജാറെഡ് കുഷ്നറോടോ സംസാരിക്കാൻ ഇറാൻ തയ്യാറല്ലെന്നും അറിയുന്നു. സമാധാന ചർച്ചകളിൽ കൂടുതൽ മിതവാദി എന്ന് കരുതപ്പെടുന്ന ജെ. ഡി വാൻസിനെ ഇറാൻ സ്വീകാര്യനായി കാണുന്നുണ്ടെന്ന് നയതന്ത്ര വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഇസ്ലാമാബാദിൽ വെച്ച് ഈ ആഴ്ച തന്നെ ചർച്ചകൾക്ക് തുടക്കമിടാനാണ് പാക്കിസ്ഥാൻ സൈനിക നേതൃത്വവും സർക്കാരും ശ്രമിക്കുന്നത്. പാക്ക് സൈനിക മേധാവി ജനറൽ അസിം മുനീർ കഴിഞ്ഞദിവസം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചിരുന്നു. ഔദ്യോഗികമായി ചർച്ചകൾ നടക്കുന്ന കാര്യം ഇറാൻ നിഷേധിക്കുന്നുണ്ടെങ്കിലും, സമാധാന സന്ദേശങ്ങൾ കൈമാറാൻ പാക്കിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളെ ഇറാൻ നിയോഗിക്കുന്നുണ്ട്. ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ് ചർച്ചകളിൽ ഇറാനെ പ്രതിനിധീകരിച്ചേക്കും. ഊർജ്ജ നിലയങ്ങൾക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് ട്രംപ് നിർത്തിവെച്ചതോടെയാണ് സമാധാന ചർച്ചകൾക്ക് സാധ്യത തെളിഞ്ഞത്.
