ആലപ്പുഴ: നവകേരള യാത്രയ്ക്കിടയിൽ പിണറായി വിജയനെ കരിങ്കൊടി കാണിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ സുരക്ഷാസംഘം തല്ലിച്ചതച്ച കേസിൽ അകമ്പടി സേനയിലെ ഷൈജു, അരുൺ, വിപിൻ എന്നിവരെക്കൂടി പ്രതികളാക്കി. ഇതു സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകി.പിണറായി വിജയന്റെ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ എസ്. സന്ദീപ് എന്നിവർ മാത്രമായിരുന്നു ഇതുവരെ പ്രതികൾ. ഇവർ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഇത് 26നു കോടതി പരിഗണിക്കും.

ജാമ്യാപേക്ഷയെ എതിർത്ത് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്. പരാതിക്കാരായ എ.ഡി. തോമസ് എം.എൽ.എയുടെയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിന്റെയും മൊഴി എസ്ഐടി ഇന്നലെ രേഖപ്പെടുത്തി. ആദ്യ അന്വേഷണത്തിന്റെ കേസ് ഡയറി തിരുത്തിയതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ അന്വേഷണം വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
