ഡൽഹി: ഉൽപന്നങ്ങൾ വിൽക്കുന്നതിന് ഡാബറിന് ഫുഡ് സേഫ്റ്റ് ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിലക്ക്.‘100 ശതമാനം ശുദ്ധമായ ഉൽപന്നം’ എന്ന ടാഗ്‌ലൈനോടെ പുറത്തിറക്കിയ ഉൽപന്നങ്ങൾക്കാണ് നടപടി. ഉൽപന്നങ്ങളിൽ അവകാശപ്പെടുന്ന രീതിയിൽ പൂർണമായും അതേ ഘടകങ്ങൾ മാത്രമാണുള്ളതെന്ന് തെളിയിക്കുന്ന പരിശോധനകൾ നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്എസ്എസ്എഐ നടപടി സ്വീകരിച്ചത്.
ഡാബറിന്റെ ആപ്പിൾ സിഡർ വിനഗർ, വെളിച്ചെണ്ണ, എള്ളെണ്ണ, നെയ്യ്, ഇളനീര്, തേങ്ങാപ്പാൽ തുടങ്ങിയ ഉൽപന്നങ്ങളാണ് നടപടിയുടെ പരിധിയിൽ വരുന്നത്. ഇവയ്ക്ക് ‘100 ശതമാനം പ്രകൃതിദത്തം’, ‘100 ശതമാനം ശുദ്ധം’, ‘100 ശതമാനം ഓർഗാനിക്’, ‘100 ശതമാനം ഇളനീര്’ തുടങ്ങിയ അവകാശവാദങ്ങളാണ് കമ്പനി നൽകിയിരുന്നത്.

ഈ അവകാശവാദങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് റെഗുലേഷൻസ് 2018ലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി.
2025 മെയ് മാസത്തിൽ ലേബലുകൾ, പാക്കേജിങ്, പ്രമോഷണൽ സാമഗ്രികൾ എന്നിവയിൽ ‘100 ശതമാനം ശുദ്ധം’ എന്ന തരത്തിലുള്ള അവകാശവാദങ്ങൾ ഉപയോഗിക്കരുതെന്ന് എഫ്എസ്എസ്എഐ നിർദേശം നൽകിയിരുന്നു. എല്ലാ കമ്പനികൾക്കും ഇതുസംബന്ധിച്ച് ഉത്തരവും പുറത്തിറക്കിയിരുന്നു. ഈ നിർദേശം ലംഘിച്ചതായാണ് ഡാബറിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം.
