എഡ്മിന്റൻ: നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിൽ ലഹരി ഉപയോഗം, ആക്രമണം, ഭീഷണി തുടങ്ങിയ സംഭവങ്ങൾ വർധിക്കുന്നതായി യാത്രക്കാരുടെ പരാതികൾ. എഡ്മിന്റൻ ട്രാൻസിറ്റ് സർവീസിന്റെ (ETS) സുരക്ഷാ റിപ്പോർട്ടിങ് സംവിധാനമായ ‘ട്രാൻസിറ്റ് വാച്ചി’ലേക്ക് ലഭിച്ച സന്ദേശങ്ങളിലാണ് യാത്രക്കാരുടെ ആശങ്കകൾ വ്യക്തമാകുന്നത്.
എൽ.ആർ.ടി (LRT) സ്റ്റേഷനുകളിലും ബസുകളിലും സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ആശങ്കകൾ പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ശീതകാലങ്ങളിൽ സ്റ്റേഷനുകൾ താവളമാക്കുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു.പല സ്ഥിരം യാത്രക്കാരും, പ്രത്യേകിച്ച് വിദ്യാർത്ഥികളും സ്ത്രീകളും, വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും എൽ.ആർ.ടി സേവനങ്ങൾ ഒഴിവാക്കാൻ നിർബന്ധിതരാകുന്നുവെന്ന് പരാതികളിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു.

സുരക്ഷ ശക്തമാക്കാൻ ETS നടപടി
യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി 30 പുതിയ പീസ് ഓഫീസർമാരെയും എട്ടാമത്തെ കമ്മ്യൂണിറ്റി ഔട്ട്രീച്ച് ടീമിനെയും ഉൾപ്പെടുത്തുമെന്ന് ETS അറിയിച്ചു. LRT തുരങ്കങ്ങളിൽ മൊബൈൽ കണക്റ്റിവിറ്റി, കൂടുതൽ യാത്രക്കാരുമായി നേരിട്ടുള്ള ഇടപെടൽ, യാത്രാ പരിശീലന സഹായം, സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ നടപടികളും നടപ്പാക്കുന്നുണ്ട്. സംശയകരമായ സാഹചര്യങ്ങൾ അറിയിക്കാൻ ‘ട്രാൻസിറ്റ് വാച്ച്’ നമ്പറും (780-442-4900) സ്റ്റേഷനുകളിൽ എമർജൻസി ഹെൽപ്പ് ഫോണുകളും ഒരുക്കിയിട്ടുണ്ട്.
അതേസമയം വിദഗ്ധരുടെ അഭിപ്രായത്തിൽ ലഹരി ഉപയോഗം, ഭവനരഹിതാവസ്ഥ, ചികിത്സാ സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ സുരക്ഷാ നടപടികൾ മാത്രം ശക്തമാക്കുന്നത് ദീർഘകാല പരിഹാരമാകില്ല. നഗരങ്ങൾക്ക് പ്രവിശ്യാ-ഫെഡറൽ സർക്കാരുകളിൽ നിന്ന് തുടർച്ചയായ പിന്തുണ ആവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
