ടൊറൻ്റോ : സംരക്ഷിത ഗ്രീൻബെൽറ്റ് ഭൂമിയിൽ നിന്നും നീക്കം ചെയ്ത ഭൂമി മുഴുവൻ സംരക്ഷിത പ്രദേശത്തേക്ക് തിരികെ നൽകാനുള്ള ബില്ലിൽ നിന്ന് ഒഴിവാക്കണമെന്ന് ഡെവലപ്പർ.
നിയമനിർമ്മാണം അതേപടി പാസാക്കിയാൽ ഭരണഘടനാപരമായ വെല്ലുവിളിയുടെ സാധ്യത ചൂണ്ടിക്കാട്ടിയാണ് മാർക്കമിലുള്ള 37 ഏക്കർ വസ്തു ഉടമയായ മിനോട്ടർ ഹോൾഡിങ്സ് ഗ്രീൻബെൽറ്റ് ബില്ലിൽ ഭേദഗതി ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഏകദേശം 120 ദശലക്ഷം ഡോളർ മൂല്യമുള്ള വസ്തു ഗ്രീൻബെൽറ്റിൽ തെറ്റായി ഉൾപ്പെടുത്തിയതായി മിനോട്ടർ ഹോൾഡിങ്സ് പറയുന്നു.

ഗ്രീൻബെൽറ്റ് റിവേഴ്സൽ ബിൽ ഉടൻ തന്നെ നിയമനിർമ്മാണ സമിതിയുടെ പരിഗണനയ്ക്ക് എത്തും. ആ വകുപ്പ് നീക്കം ചെയ്യുന്നതിനുള്ള ഭേദഗതി നടത്തണമെന്ന് മിനോട്ടറിന്റെ അഭിഭാഷകർ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.
സംരക്ഷിത ഗ്രീന്‍ബെല്‍റ്റ് ഭൂമിയില്‍ അനധികൃത ഇടപെടലുകള്‍ നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഫോർഡ് സർക്കാരിൽ നിന്നും രണ്ട് കാബിനറ്റ് പദവിയുള്ള മന്ത്രിമാർ രാജി വെച്ചിരുന്നു. സ്റ്റീവ് ക്ലാർക്ക് ഈ മാസം ആദ്യം മുനിസിപ്പൽ കാര്യ, ഭവന മന്ത്രി സ്ഥാനം രാജിവച്ചു. തുടർന്ന് ഖാലിദ് റഷീദ് പബ്ലിക്, ബിസിനസ് സർവീസ് ഡെലിവറി മന്ത്രി സ്ഥാനവും രാജിവച്ചു.

സംരക്ഷിത ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചില ഡെവലപ്പര്‍മാര്‍ക്ക് അനുകൂലമായി സർക്കാരും മന്ത്രിമാരും ഇടപെട്ടതായി ഇന്റഗ്രിറ്റി കമ്മീഷണർ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം പ്രവിശ്യ ഗ്രീൻബെൽറ്റ് 7,400 ഏക്കർ ഭൂമിയിൽ 50,000 വീടുകൾ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ 9,400 ഏക്കർ മറ്റൊരിടത്ത് സ്ഥാപിക്കുകയായിരുന്നു. ഇക്കാര്യത്തിലാണ് ഹൗസിങ് മിനിസ്റ്റർ ക്ലാർകിന്റെ മേൽനോട്ടത്തിലുളള ഭൂമി ഏറ്റെടുക്കലിൽ വീഴ്ച്ച പറ്റിയതെന്നും അദ്ദേഹം ചില സ്വകാര്യ വ്യക്തികളുടെ താത്പര്യങ്ങൾക്കായി പ്രവർത്തിച്ചെന്നും ഇന്റഗ്രിറ്റി കമ്മീഷണർ ജെ. ഡേവിഡ് വേക്കിൻ റിപ്പോർട്ട് ചെയ്തിരുന്നു
സംഭവം വിവാദമായതോടെ സംരക്ഷിത ഗ്രീൻബെൽറ്റ് ഭൂമിയിൽ വീടുകൾ നിർമ്മിക്കാൻ ഡവലപ്പർമാർക്കായി അനുവദിച്ച തീരുമാനം പിൻവലിക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് പ്രഖ്യാപിച്ചിരുന്നു.
