ഖലിസ്ഥാൻ ഭീകരൻ ഗുർപട്വന്ത് സിങ് പന്നു കാശ്മീരിലെ ഭീകരരുമായി ചേർന്ന് പുതിയ സഖ്യം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച ഇന്ത്യൻ സൈന്യത്തിന് നേരെയുണ്ടായ ആക്രമണം കാശ്മീരികൾക്കെതിരായ ഇന്ത്യയുടെ അതിക്രമങ്ങളുടെ പരിണിത ഫലമാണെന്ന് കശ്മീർ–ഖലിസ്ഥാൻ റഫറൻഡം ഫ്രണ്ട് വക്താവ് അറിയിച്ചതോടെയാണ് പന്നുവിന്റെ നേതൃത്വത്തിലുള്ള ഖലിസ്ഥാൻ ഭീകരർ കശ്മീരിലെ ഭീകരുമായി കൈകോർക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.

ജമ്മു കാശ്മീരിൽ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായതിന് പിന്നാലെയാണ് കാശ്മീർ – ഖലിസ്ഥാൻ റഫറാൻഡം ഫ്രണ്ട് എന്ന സഖ്യത്തിന്റെ വക്താവ് എന്ന നിലയിൽ ഒരാൾ ഇന്ത്യൻ സൈന്യത്തിനെതിരെ രംഗത്തെത്തിയത്. ‘രാജ്യാന്തര തലത്തിൽ തർക്കമുള്ള സ്ഥലം എന്ന് രേഖപ്പെടുത്തിയ കശ്മീരിലാണ് ഇന്ത്യ അധിനിവേശം നടത്തി ദശാബ്ദങ്ങളായി വംശീയ ഉൻമൂലനം നടത്തുന്നത്. വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യത്തിന് കനത്ത നഷ്ടം നേരിടേണ്ടി വന്നു. അക്രമം അക്രമത്തെ മാത്രമാണ് ഉളവാക്കുന്നത്’’– വക്താവ് അറിയിച്ചു. കശ്മീരിലെ രജൗറി ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. രണ്ട് സൈനിക വാഹനങ്ങൾക്കു നേരെയാണ് ഭീകരർ ഒളിയാക്രമണം നടത്തിയത്.
