അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിൻ്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് 4.45ന് ഡിഎംഡികെ ആസ്ഥാനത്താണ് സംസ്കാര ചടങ്ങുകൾ. രാവിലെ ആറു മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ബീച്ചിലെ ഐലൻഡ് ഗ്രൗണ്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഒരു മണിക്ക് വിലാപയാത്രയായി ഡിഎംഡികെ ആസ്ഥാനത്തേയ്ക്ക് പുറപ്പെടും. ആയിരക്കണക്കിന് ആരാധകരും പാർട്ടി പ്രവർത്തകരുമാണ് ക്യാപ്റ്റന് അന്ത്യാഞ്ജലി അർപ്പിയ്ക്കാനായി ഇന്നലെ എത്തിയത്. കൂടുതൽ ആളുകൾ എത്തുന്നതിനാലാണ് ഐലൻഡ് ഗ്രൗണ്ടിൽ പൊതുദർശനം ക്രമീകരിച്ചത്.
ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം. കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാവുകയായിരുന്നു. അനാരോഗ്യത്തെത്തുടർന്ന് ഏറെക്കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു.