ജൊഹാനസ്ബര്‍ഗ്: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായിരുന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍ പാരാലിമ്പിക് താരം ഓസ്‌കാര്‍ പിസ്‌റ്റോറിയസ് ജയില്‍ മോചിതനായി. 11 വര്‍ഷംനീണ്ട ജയിൽവാസത്തിനുശേഷമാണ് പരോള്‍. 2013-ലെ വാലന്റൈന്‍സ് ഡേയില്‍ അടച്ചിട്ട കുളിമുറിയുടെ വാതിലിലൂടെ വെടിവെച്ചായിരുന്ന കാമുകിയും മോഡലുമായ റീവ സ്റ്റീന്‍കാമ്പിനെ പിസ്റ്റോറിയസ് കൊലപ്പെടുത്തിയിരുന്നത്.

വീട്ടിലേക്ക് ആരോ നുഴഞ്ഞുകയറിയെന്ന് തെറ്റിദ്ധരിച്ചാണ് കൊലപ്പെടുത്തിയതെന്നായിരുന്നു ഓസ്‌കാര്‍ പിസ്റ്റോറിയസിന്റെ വാദം. ഇക്കാര്യം അറിയിച്ച് നിരവധി അപ്പീലുകള്‍ പിസ്റ്റോറിയസ് നല്‍കിയിരുന്നു. കുളിമുറിയിലേക്ക് നാലുതവണയാണ് വെടിയുതിര്‍ത്തിരുന്നത്. ജനുവരി അഞ്ചുമുതല്‍ പരോള്‍ അനുവദിക്കുന്നതായി കറക്ഷണല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. കമ്യൂണിറ്റി കറക്ഷന്‍സില്‍ പാര്‍പ്പിച്ചിരുന്ന അദ്ദേഹം ഇപ്പോള്‍ വീട്ടിലെത്തിയെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
കൊലക്കുറ്റത്തിന് ശിക്ഷിക്കെപ്പടുന്നതിന് മുന്‍പ്, പിസ്റ്റോറിയസ് എട്ടര വര്‍ഷം ജയിലിലും ഏഴ്മാസം വീട്ടുതടങ്കലിലും കഴിഞ്ഞിരുന്നു. ശിക്ഷയുടെ പകുതിയിലധികം അനുഭവിച്ചുകഴിഞ്ഞതിനാല്‍ പിസ്റ്റോറിയസിനെ സ്വതന്ത്രമാക്കി വിടാന്‍ പരോള്‍ ബോര്‍ഡ് കഴിഞ്ഞ നവംബറില്‍ തീരുമാനിക്കുകയായിരുന്നു.
ഒരുകാലത്ത് കായിക ലോകത്തെ വിസ്മയമായിരുന്നു ഇപ്പോള്‍ 37 വയസ്സുള്ള ഓസ്‌കാര്‍ പിസ്റ്റോറിയസ്. ഭിന്നശേഷിക്കാര്‍ക്കുവേണ്ടി നടത്തുന്ന പാരാലിമ്പിക്‌സ് അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ സ്വര്‍ണമടക്കം നിരവധി നേട്ടങ്ങള്‍ക്കുടമയാണ് അദ്ദേഹം. 2012 ഓഗസ്റ്റില്‍, കാമുകിയെ കൊലപ്പെടുത്തുന്നതിന് ആറു മാസം മുന്‍പ് നടന്ന ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഭിന്നശേഷിക്കാരനായ അദ്ദേഹം പങ്കെടുത്തിരുന്നു. 400 മീറ്റര്‍ സെമിഫൈനലിലെത്തുകയും ചെയ്തു. പാരാലിമ്പിക്‌സില്‍ രണ്ട് സ്വര്‍ണ മെഡലുകള്‍ നേടിയിട്ടുണ്ട്.
