ഓട്ടവ : തദ്ദേശീയരായ മുതിർന്ന സ്ത്രീകളെയോ പെൺകുട്ടികളെയോ കാണാതാകുമ്പോൾ പൊതുജനങ്ങളെ അറിയിക്കാൻ റെഡ് ഡ്രസ് അലർട്ട് സംവിധാനം വികസിപ്പിക്കാനൊരുങ്ങി മാനിറ്റോബ സർക്കാർ. ഫെഡറൽ സർക്കാരിന്റെ പങ്കാളിത്തത്തോടെയാണ് റെഡ് ഡ്രസ് അലർട്ട് സംവിധാനം നടപ്പിലാക്കുക.
കാണാതാവുന്നതും കൊല്ലപ്പെട്ടതുമായ തദ്ദേശീയരായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള ദേശീയ ബോധവൽക്കരണദിനമായ റെഡ് ഡ്രസ് ഡേയ്ക്ക് മുന്നോടിയായി പ്രീമിയർ വാബ് കിന്യൂ ഇന്നലെ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തി.
തദ്ദേശീയരായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും കൊലപാതക നിരക്ക് സ്വദേശികളല്ലാത്തവരുടെ നിരക്കിനേക്കാൾ ആറിരട്ടി കൂടുതലാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ടിൽ പറയുന്നു. അവർ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്യാനുള്ള സാധ്യത 12 മടങ്ങ് കൂടുതലാണെന്ന് അഞ്ച് വർഷം മുമ്പ് ഒരു ദേശീയ അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നു.
തദ്ദേശീയരായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മരണവും തിരോധാനവും കാനഡയിലുടനീളം അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്ന പ്രമേയത്തെ എംപിമാർ കഴിഞ്ഞ വർഷം ഹൗസ് ഓഫ് കോമൺസിൽ ഏകകണ്ഠമായി പിന്തുണച്ചിരുന്നു. ആംബർ അലർട്ടുകൾ പോലെ പ്രവർത്തിക്കുന്ന ഒരു പുതിയ അലർട്ട് സിസ്റ്റത്തിന് ഫണ്ട് നൽകാനും പ്രമേയം ഫെഡറൽ ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു.