ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ ഡോൺ വാലി പാർക്ക്‌വേയിൽ കുടുങ്ങിയ 14 പേരെ രക്ഷപ്പെടുത്തി. ജിടിഎയിൽ ഏകദേശം 100 മില്ലിമീറ്റർ മഴയാണ് പെയ്തത്. മണിക്കൂറിൽ 40 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു. പേമാരിയിൽ നിരവധി ഹൈവേകളും റോഡുകളും ടിടിസി സ്റ്റേഷനുകളും മറ്റ് പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
വെള്ളപ്പൊക്കത്തെത്തുടർന്ന് ബ്രിട്ടിഷ് കൊളംബിയ റോഡ് മുതൽ സ്ട്രാച്ചൻ അവന്യൂ വരെയുള്ള ലേക് ഷോർ ബൊളിവാർഡിലെ രണ്ടു വശത്തേക്കുമുള്ള റോഡ് അടച്ചതായി ടൊറൻ്റോ സിറ്റി അറിയിച്ചു. കൂടാതെ തെക്കോട്ട് പോകുന്ന ഡോൺ വാലി വാലി പാർക്ക്‌വേയും ബേവ്യൂ അവന്യൂവിൽ തടഞ്ഞിരിക്കുന്നു.
വെള്ളപ്പൊക്കത്തെ തുടർന്ന് നഗരത്തിലുടനീളം കനത്ത വൈദ്യുതി തടസ്സമാണ് നേരിടുന്നത്. ഹൈഡ്രോ വൺ ട്രാൻസ്മിഷൻ സ്റ്റേഷനിൽ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് ടൊറൻ്റോയിലുടനീളമുള്ള പതിനായിരക്കണക്കിന് ഉപയോക്താക്കൾക്ക് നിലവിൽ വൈദ്യുതിയില്ല. 167,000 ഉപയോക്താക്കളാണ് വൈദ്യുതി തടസ്സം നേരിടുന്നത്. ടൊറൻ്റോ, പാർക്ക്‌ഡെയ്ൽ, ഈസ്റ്റ് യോർക്ക്, ലിബർട്ടി വില്ലേജ് എന്നിവയുൾപ്പെടെ നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചതായി ടൊറൻ്റോ ഹൈഡ്രോ അറിയിച്ചു. ചില പ്രദേശങ്ങളിൽ നാളെ ഉച്ചവരെ വൈദ്യുതി പൂർണമായി പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.